ഇസ്ലാമിലെ സക്കാത്ത് | Zakath in islam malayalam

അസ്സലാമു അലൈക്കും...

ബഹുമാനപ്പെട്ട അധ്യക്ഷൻ, എൻറെ ശബ്ദം ശ്രവിക്കുന്ന കൂട്ടുകാരെ..,

ഇസ്ലാമിലെ സക്കാത്ത് വ്യവസ്ഥയെ കുറിച്ച് കുറച്ച് കാര്യങ്ങള് നിങ്ങളെ ഓർമ്മപ്പെടുത്തി ഞാൻ അവസാനിപ്പിക്കാം. അല്ലാഹു തുണക്കട്ടെ, ആമീൻ...

പ്രിയപ്പെട്ടവരെ, അടിസ്ഥാനപരമായ ചില വിശ്വാസങ്ങൾ  ഉൾക്കൊള്ളുന്നതോടൊപ്പം തദടിസ്ഥാനത്തിലുള്ള അനുഷ്ഠാനങ്ങളുടെയും സ്വഭാവങ്ങളുടെയും വലിയൊരു സമുച്ചയമാണ് ഇസ്ലാമെന്ന് നമുക്കറിയാം. യഥാർഥ വിശ്വാസം നിലനിർത്തിക്കൊണ്ട് നിർബന്ധമായും അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ കഴിവനുസരിച്ച് ചെയ്താലേ നമ്മളിൽ ഓരോരുത്തരും മുസ്ലിമാവുകയുള്ളൂ. ഈമാൻ കാര്യങ്ങൾ,ഇസ്ലാം കാര്യങ്ങൾ എന്നിങ്ങനെ രണ്ടു വിഷയങ്ങൾ അടിസ്ഥാനപരമായി ഒരു വിശ്വാസിയിൽ ഉണ്ടായിരിക്കണം. ഈ ഇസ്ലാം കാര്യങ്ങളിലൊന്നാണ് സകാത്ത്. ധനികൻ തന്റെ സമ്പത്തിൽ നിന്ന് മതം നിശ്ചയിച്ച

പരിധിയിലെത്തിയാൽ സകാത്ത് കൊടുക്കണം എന്നത് മുസ്ലിമാവാനുള്ള ഉപാധിയിൽ ഒന്നാണ്. മുസ്ലിംകളോട് യുദ്ധം പ്രഖ്യാപിച്ച അവിശ്വാസികൾ ശത്രുത ഉപേക്ഷിച്ച് ഖേദിച്ചു മടങ്ങി എന്ന് ബോധ്യമാവണമെങ്കിൽ അവർ നമസ്കരിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്നതായി കാണണം എന്ന് അല്ലാഹു പറയുന്നത് ഖുർആനിലുണ്ട്.

 നിസ്കാരത്തേയും സകാത്തിനെയും ചേർത്തിക്കൊണ്ട് എൺപതിലധികം സ്ഥലങ്ങളിൽ ഖുർആനിൽ വിവരണം കാണാം. ഒന്ന് ആത്മാവിന്റെ ശുദ്ധീകരണവും മറ്റൊന്ന് സമ്പത്തിന്റെ ശുദ്ധീകരണവുമാണ്. ഒരാളുടെ സമ്പത്ത് തന്റെ ഉടമസ്ഥതയിൽ ഒരു ഹിജ്റ വർഷം പൂർത്തിയാക്കിയാൽ സകാത്ത് നിർബന്ധമായി. കൃഷികൾക്ക് വിളവെടുപ്പ് സമയത്താണ് കൊടുക്കേണ്ടത്. സമ്പത്തിനും കൃഷിക്കും നിശ്ചിത പരിധിയുണ്ടങ്കിലേ നിർബന്ധമുള്ളൂ. അത് നമുക്ക് വിവരിക്കാം. എന്നാൽ റമളാനിൽ പ്രത്യേകം സകാത്തിനെ പരാമർശിക്കുന്നത്, വിശ്വാസികൾക്ക് കൂടുതൽ ഭക്തിയും വീണ്ടുവിചാരവും ഉണ്ടാകാനിടയുള്ള പുണ്യ മാസമാണ് എന്നതു കൊണ്ടു മാത്രമാണ്. വർഷം പൂർത്തിയായിട്ടും സകാത്ത് കൊടുത്തു വീട്ടാതെ മരണപ്പെട്ടാൽ അയാളുടെ അനന്തര സ്വത്തിൽനിന്ന് അത് നീക്കിവെച്ച ശേഷമേ ഓഹരി വെക്കാൻ മതം അനുവദിക്കുന്നുള്ളൂ. നബി (സ)യുടെ കാലത്ത് പുതുതായി ഇസ്ലാം സ്വീകരിക്കുന്നവർ നമസ്കാരം മുറപോലെ നിർവഹിക്കാമെന്നും സകാത്ത് നൽകാമെന്നും ബൈഅത്ത്  ചെയ്യാറുണ്ടായിരുന്നു എന്ന് പ്രസിദ്ധ സ്വഹാബി ജാബിർ (റ) പറഞ്ഞതായി ബുഖാരി ഉദ്ധരിച്ച ഹദീസിൽ കാണാം.

സകാത്ത് നൽകാൻ വിസമ്മതിച്ചവരോട് ഞാനത് പിടിച്ചു വാങ്ങുമെന്ന് നബി (സ) താക്കീത് നൽകിയത് കാണാം. അബൂബക്കർ (റ) ഖലീഫയായി അധികാരമേറ്റ ശേഷം, സകാത്ത് നൽകുകയില്ലെന്ന് പറഞ്ഞ ഒരു വിഭാഗം ജനങ്ങളോട് അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചതും ഇസ്ലാമിക ചരിത്രത്തിലുണ്ട്. സകാത്ത് കൊടുക്കാതെ, ദരിദ്രരുടെ അവകാശം. തന്റെ മറ്റു സമ്പത്തുമായി കൂടിക്കലർന്നാൽ മൊത്തം സമ്പത്തും നശിക്കുമെന്നും നിഷിദ്ധമായ സമ്പത്ത് കൊണ്ട് ഭക്ഷിക്കുകയും ധരിക്കുകയും ചെയ്തവൻ എത്ര പ്രാർഥിച്ചാലും അല്ലാഹു ഉത്തരം നൽകുകയില്ലെന്നും നബി (സ്വ) പഠിപ്പിച്ചിരിക്കുന്നു. സകാത്ത് നൽകാത്ത സമൂഹത്തെ അല്ലാഹു ക്ഷാമം കൊണ്ടു പരീക്ഷിക്കുമെന്നും, അത്തരം സമൂഹത്തിൽ മഴ ലഭിക്കുകയില്ലെന്നും വേറെയും ഹദീസുകളിൽ കാണാം. ഇതിനു പുറമെ പരലോക ശിക്ഷ വേറെയുമുണ്ട്. അല്ലാഹു സൂറത്ത് ആലു ഇമ്രാനിൽ പറയുന്നതു കാണാം:  "അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്കു ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അവർക്ക് ദോഷമാണത്. അവർ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിർത്തെഴുന്നേൽപ്പിന്റെ ദിവസം അവർക്കു മാല ചാർത്തപ്പെടും. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു".

നബി (സ) പറഞ്ഞു: ഒരാൾക്ക് അല്ലാഹു ധനം നൽകിയിട്ടുണ്ട്. അതിന്റെ സകാത്ത് നൽകിയില്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിന്റെ ദിവസം അയാളുടെ മുമ്പിൽ ഒരു ഭീകര സർപ്പം പ്രത്യക്ഷപ്പെടും. അതിന് ഉണങ്ങിയ മുന്തിരിപൊലെയുള്ള രണ്ടു കണ്ണുകളുണ്ടായിരിക്കും. ആ സർപ്പം അവന്റെ കഴുത്തിൽ ചുറ്റി അണപ്പല്ലു കൊണ്ട് അവനെ കൊത്തിക്കൊണ്ടിരിക്കുകയും ഞാൻ നിന്റെ ധനമാണ്, ഞാൻ നിന്റെ ശേഖരനിധിയാണ് എന്നത് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. 

ഓരോ നബിമാരുടെ കാലത്തെയും പ്രത്യേകതകൾക്കനുസരിച്ച് വ്യത്യാസമുണ്ടെങ്കിലും എല്ലാ നബിമാരും സകാത്ത് നൽകാൻ കൽപ്പിച്ചതായി ഖുർആനിൽ കാണാം. മുഹമ്മദ് നബി (സ) ഹിജ്റക്കുമുമ്പ് തന്നെ ഖുർആൻ വചനങ്ങൾ മുഖേന സകാത്തിനെപ്പറ്റി

ഉദ്ബോധിപ്പിച്ചിരുന്നുവെങ്കിലും മദീനയിൽ വെച്ച് ഹിജ്റ മൂന്നാം വർഷത്തിലാണ് വിശദമായി അതിന്റെ നിയമ നിർദ്ദേശങ്ങൾ പഠിപ്പിച്ചത്. ഖുലഫാഉറാശിദുകളുടെ കാലത്തും പിന്നീട് ഉത്തമ നൂറ്റാണ്ടുകളിലും മുസ്ലിം സമൂഹത്തിലെ ഒരു സുരക്ഷിത ഘടകമായി സകാത്ത് അതിന്റെ വിധി പ്രകാരം നിലനിന്നു. ഓരോ കാലത്തും

നിലവിലുണ്ടായിരുന്ന സാമ്പത്തിക സ്രോതസ്സും, വിനിമയ സ്വഭാവവും പരിഗണിച്ച് പണ്ഡിതന്മാർ പ്രമാണബദ്ധമായി സകാത്തിനെ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ പിൽക്കാലത്ത് ഇസ്ലാമിക ഖിലാഫത്തിന്റെ അഭാവത്തിൽ സകാത്ത് സംഭരണത്തിനും വിതരണത്തിനും പലമാറ്റങ്ങളും സംഭവിച്ചു. വരുമാന മാർഗം, ക്രയവിക്രയ രീതി, നാണയങ്ങളുടെ സ്വഭാവം എന്നിവയിൽ പല നാടുകളിലും വൈവിധ്യമുണ്ടായി. ഇത് പഠിച്ച് ശരീഅത്തിന്റെ പണ്ഡിതന്മാർ കർമ്മശാസ്ത്രവിധികൾ പുറപ്പെടുവിച്ചപ്പോൾ സ്വാഭാവികമായി അഭിപ്രായ വ്യത്യസം പ്രത്യക്ഷപ്പെട്ടു. അവസാനവാക്ക് പറയാൻ ഇസ്ലാമിക ഭരണകൂടം ഇല്ലാത്ത അവസ്ഥയിൽ വിവിധ അഭിപ്രായങ്ങൾ നിലനിന്നുവെങ്കിലും ഖുർആനിന്റെയും നബി ചര്യയുടെയും വെളിച്ചത്തിലുള്ള കർമ്മശാസ്ത്ര വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സകാത്ത് സംവിധാനം ഭരണവ്യവസ്ഥക്ക് കീഴിലും, അല്ലാതെയും ഇസ്ലാമിക സംഘടനകൾക്ക് കീഴിലും അഭംഗുരം ഇന്നും നിലനിൽക്കുന്നു എന്നത് ആശ്വാസകരമായ കാര്യമാണ്.

മുസ്ലിം സമൂഹം ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് ദാനധർമ്മ രംഗത്ത് വളരെ മുൻപന്തിയിലാണെന്ന കാര്യത്തിൽ സംശയിക്കേണ്ട യാതൊരു കാര്യവുമില്ല. കുറി, പയറ്റ്, പരസ്പര സഹായ നിധി തുടങ്ങിയ നാടൻ സംവിധാനങ്ങളും, രാജ്യത്തുള്ള അനേകായിരം മസ്ജിദുകളും,

മദ്റസകളും, മറ്റു മത സ്ഥാപനങ്ങളും, മതപ്രവർത്തനങ്ങളും, മഹാ സമ്മേളനങ്ങളും, പൊതു പ്രവർത്തനങ്ങളും, റിലീഫുകളും എല്ലാമായി കോടികളുടെ സാമ്പത്തിക വിന്യാസം സമൂഹത്തിൽ നടക്കുന്നുമുണ്ട്. ഇവയിൽ പലതും തനിക്ക് ബാധ്യതപ്പെട്ട സകാത്തിന്റെ സമ്പത്തു തന്നെയാണ് കൊടുക്കുന്നത്. ലോകത്ത് മുസ്ലിം സമൂഹങ്ങൾക്കിടയിൽ വ്യത്യസ്ത സ്വഭാവത്തിലാണ് സകാത്ത് കൈകാര്യം ചെയ്യപ്പെടുന്നത്. വീക്ഷണ വ്യത്യാസമുണ്ടെങ്കിലും എല്ലാവരും അവരവരുടെ വീക്ഷണമനുസരിച്ച് സകാത്ത് നടപ്പിലാക്കുകയാണ് വേണ്ടത്. മുസ്ലിം സമൂഹം എക്കാലത്തും അവരുടെ സാമൂഹ്യ പശ്ചാത്തലത്തിൽ ഇസ്ലാമിക കാര്യങ്ങൾ നടപ്പാക്കിവരുന്നുണ്ട്. സകാത്ത് ഒരു സാമൂഹ്യ കാര്യം എന്ന നിലക്ക് കഴിയുന്നത്ര സഹകരിച്ചു കൊണ്ട്, ഭിന്ന വീക്ഷണങ്ങൾ തടസ്സമാവാതെ സകാത്ത് സമ്പ്രദായം കാര്യക്ഷമമായി നടപ്പിലാക്കിയാൽ വലിയ സാമൂഹ്യ മാറ്റത്തിന് കാരണമാവുമെന്നും, അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കുമെന്നും നാം തിരിച്ചറിയണമെന്ന് മാത്രം ഓർമ്മപ്പെടുത്തി ഞാൻ അവസാനിപ്പിക്കുന്നു...


Post a Comment

Previous Post Next Post

Hot Posts