ആത്മസംസ്കരണം, നന്മ കല്പിക്കുന്നതിലൂടെ

നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹുവിൻറെ അനുഗ്രഹം ലഭിക്കുമെന്ന് ഖുർആനിൽ എടുത്തു പറയുന്നുണ്ട്. നാം മറ്റൊരാളെ ഉപദേശിക്കുമ്പോൾ നാം കൂടുതൽ നന്നാവുന്നത് കാരണമായേക്കും. നന്മ ഉപദേശിക്കുന്നവർ എപ്പോഴും നല്ല നല്ല വിദ്യ പ്രയോഗിക്കണം. നമ്മുടെ പാകപ്പിഴവുകൾ മറ്റുള്ളവർ മുതലെടുക്കുന്ന സാഹചര്യം ഉണ്ടാവരുത്…

ഒരു ചരിത്രം വായിക്കാം.


അർധരാത്രി സമയം…!

വിജനമായ മദീനാ തെരുവ്..

ഖലീഫാ ഉമർ(റ) രാത്രിയിലൂടെ ഏകനായി നടക്കുകയാണ്..

അപ്പോൾ ഏതോ ഗാനത്തിന്റെ ഈരടികൾ ഖലീഫയുടെ കാതുകളെ തഴുകി

അർധരാത്രിയിലെ പാട്ട്..!

ഖലീഫാ ഉമറിൻറെ ചിന്തകൾക്ക് കനം വെച്ചു

അദ്ദേഹം പാട്ട് കേട്ട വീട് ലക്ഷ്യമാക്കി നടന്നു..

സുന്ദരിയായ ഒരു സ്ത്രീ കൂടെ ഒരു പുരുഷനും

മദ്യചഷകത്തിൻറെ കപ്പുകൾ..!

കള്ളും കുടിച്ചാണയാൾ പാട്ടുപാടുന്നത്.

കൂടെ ശൃംഗരിക്കാനൊരു യുവതിയും..

ഖലീഫയുടെ സിരകളിൽ ധാർമികരോഷം നുരഞ്ഞുപൊന്തി.

ഇസ്ലാമിക സാമ്രാജ്യത്തിൻറെ അധിപൻ,

അധർമ ത്തിൻറെ അന്തകൻ.

നേരെ വീട്ടിലേക്ക് കടന്നുചെന്നു.

പാട്ടും കുടിയും നിലച്ചു.

മുന്നിൽ ഖലീഫയെ കണ്ടവർ പകച്ചു.

അല്ലാഹുവിൻറെ ശത്രുവേ നീ എന്താണ് ചെയ്യുന്നത്.

അർധരാ തിയിലെ ഏകാന്തതയിലിരുന്ന് മദ്യവും മദാലസയുമായുള്ള നീച കൃത്യം

അല്ലാഹു മറച്ചുവെക്കുമെന്ന് കരുതിയോ..?

ഖലീഫയുടെ വാക്കുകൾ കനത്തുകിടന്ന ആ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.

പക്ഷെ, ഖലീഫയുടെ വാക്കുകളെ വീട്ടുകാരൻ ശക്തമായി എതിരിട്ടു.

അയാൾ പറഞ്ഞു…

അമീറുൽ മുഅ്മിനീൻ..!

ഞാനൊരു തെറ്റ് മാത്രമെ ചെയ്തിട്ടുള്ളൂ. അങ്ങ് ചെയ്ത തെറ്റ് മൂന്നെണ്ണമാണ്…

മൂന്നുതെറ്റോ ഞാനെന്തു തെറ്റ് ചെയ്തെന്നാ താങ്കൾ പറയുന്നത്…

ശാന്തനായി ഖലീഫ ചോദിച്ചു…

ധൃതി കൂട്ടാതെ അങ്ങ് ചെയ്ത തെറ്റുകൾ ഞാൻ പറയാം…

അതിനുശേഷം എൻറെ കാര്യത്തിൽ തീർപ്പു കൽപ്പിക്കുക.

തിൻമയുടെ ഒരു ശക്തിയേയും ഭയക്കാത്ത ഖലീഫയുടെ ഹൃദയം ദൈവഭയത്താൽ വിറകൊണ്ടു.

വീട്ടുകാരൻറെ ചുണ്ടുകളിലേക്ക് ഖലീഫാ ഉമറിൻറെ ദൃഷ്ടികൾ അമ്പ

രപ്പോടെ തറച്ചു.

അമീറുൽ മുഅ്മിനീൻ

ചുഴിഞ്ഞന്വേഷണം നടത്തിയതാണ് ഒന്നാമത്തെ കുറ്റം.

അത് വിലക്കപ്പെട്ടതാണ്…

രണ്ടാമത്തെ തെറ്റ് അങ്ങ് എൻറെ വീട്ടിലേക്ക് ഒളിഞ്ഞു വന്നതാണ്,

പിന്നെ സമ്മതമില്ലാതെയാണ് അങ്ങ് എൻറെ വീട്ടിൽ പ്രവേശിച്ചത്..

സമ്മതവും സലാമും ചൊല്ലാതെ അന്യരുടെ വീട്ടിൽ പ്രവേശിക്കുരുതെന്ന് അല്ലാഹു കൽപ്പിച്ചിട്ടില്ലേ…

തൻറെ പേരിലുള്ള മൂന്നുതെറ്റുകൾ കേട്ട് ഖലീഫാ ഉമറിൻറെ മുഖം വിവർണമായി…

കുറ്റബോധത്തോടെ ഖലീഫ ആരാഞ്ഞു..

ഞാൻ നിനക്ക് മാപ്പുനൽകാം..

പകരം നീ ചെയ്യുന്ന പുണ്യമെന്തായിരിക്കും…?

അല്ലാഹുവാണ് സത്യം,

അമീറൽ മുഅമിനീൻ, അങ്ങെനിക്ക് മാപ്പുതരുന്ന പക്ഷം ഞാനിനി ഒരു തിൻമയിലേക്കും മടങ്ങില്ല…

തെറ്റുകളിൽ വ്യാപൃതനാവില്ല.

ഖലീഫ അയാൾക്ക് മാപ്പ് നൽകി.

ഖലീഫ അവിടെ നിന്നും തിരിഞ്ഞു നടന്നു… 




Post a Comment

Previous Post Next Post

Hot Posts