ഇബ്രാഹീം നബിയും നംറൂദും

 ഭൂലോകം അടക്കി ഭരിച്ച നാല് രാജാക്കൻമാരിൽ ഒരാളാണ് നംറൂദ്, അദ്ദേഹത്തിൻറെ കാലത്തായിരുന്നു ഇബ്റാഹീം നബിയുടെ പ്രബോധന കാലം. ധിക്കാരിയായ ഭരണകർത്താവായിരുന്നു നംറൂദ്. മഹാ അഹങ്കാരിയായ അയാൾ താൻ റബ്ബാണെന്ന് പോലും വാദിച്ചിരുന്നു. ഇബ്റാഹീം നബിയുടെ പ്രബോധനം അയാളെ വല്ലാതെ അലോസരപ്പെടുത്തിരുന്നു. നൂഹ് നബിയുടെ മകൻ സാമിന്റെ മകൻ കൻആൻറെ മകൻ നംറൂദ് എന്നതാണ് കുടുംബപരമ്പര. മറ്റൊരഭിപ്രായം കൂടി കുടുംബപരമ്പരയെ കുറിച്ചു പറയപ്പെടുന്നു. അത് ഇപ്രകാരമാണ്, നൂഹ് നബിയുടെ മകൻ സാമിൻറെ മകൻ അർഫശദ് മകൻ സാലിഹ് മകൻ ആബിർ മകൻ ഫാലഹ് മകൻ നംറൂദ്.

ഭൂലോകം അടക്കി ഭരിച്ച രാജാക്കൻമാരിൽ ഒരാളാണെന്ന് പറഞ്ഞല്ലോ. ഭൂലോകം അടക്കി ഭരിച്ച ചക്രവർത്തിമാർ നാലുപേരാണ്. അവരിൽ രണ്ടുപേർ സത്യവിശ്വാസികളും, രണ്ട്പേർ അവിശ്വാസികളുമാണ്. വിശ്വാസികൾ,സുലൈമാൻ നബി(അ)മും, ദുൽഖർനൈനി (റ)വും. അവിശ്വാസികൾ നംറൂദും, ബുഖ്ത്തു നസ്റും.

നംറൂദ് നാനൂറ് കൊല്ലം ഭരണം നടത്തിയെന്ന് പണ്ഡിതൻമാർ പറയുന്നു. ഇദ്ദേഹത്തെ ഇബ്റാഹീം നബി(അ) സത്യവിശ്വാസത്തിലേക്ക് ക്ഷണിച്ചു. പക്ഷെ ദുർമാർഗ്ഗിയും ദീർഘകാലം സൃഷ്ടാവിനെ നിഷേധിച്ച് ദൈവമാണെന്ന് സ്വയം വാദിച്ച അഹങ്കാരിയായ അദ്ദേഹം ഇബ്റാഹീം നബിയോട് തർക്കിച്ചു.

ഇബ്റാഹീം നബി (അ) പറഞ്ഞു: എൻറെ റബ്ബ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണ്.

അതിനു നംറൂദിൻറെ മറുപടി,

ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും എന്നായിരുന്നു.

എന്നിട്ടു വധശിക്ഷ വിധിക്കപ്പെട്ടു ജയിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ കൊണ്ടുവന്നു. അവരിലൊരാളെ വെറുതെ വിടുകയും ഇതരനെ വധിക്കുകയും ചെയ്തു.

ഈ വിഢിയുടെ ചൈതികണ്ട്, നബി ഉടൻ പറഞ്ഞു: എൻറെ റബ്ബ് സൂര്യനെ കിഴക്കുദിപ്പിച്ച് പടിഞ്ഞാറു അസ്തമിപ്പിക്കുന്നു.

നീ റബ്ബാണെങ്കിൽ സൂര്യനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കൂ…

അതോടെ അവന് ഉത്തരം മുട്ടി.

ഇബ്റാഹീം നബിയെ തീ കുണ്ഡാരത്തിൽ എറിയുകയും അതിൽ നിന്ന് തങ്ങൾ പുറത്തുവരികയും ചെയ്തതിനു ശേഷമാണ് ഈ വാഗ്വാദം നടന്നത്.

നംറൂദുമായി മറ്റൊരു ദിവസം നബി കണ്ടുമുട്ടിയിട്ടില്ല.

നംറൂദ് ഭക്ഷ്യധാന്യങ്ങൾ ജനങ്ങൾക്ക് വിതരണം നടത്താറുണ്ടായിരുന്നു.

ഈ ഭക്ഷ്യവസ്തുക്കൾ വാങ്ങാനായി ജനങ്ങൾ കൂട്ടമായെത്തും.

ഒരിക്കൽ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ പോയവരുടെ കൂട്ടത്തിൽ ഇബ്റാഹിം നബിയുമാണ്ടായിരുന്നു.

അപ്പോഴാണു ഈ വാദപ്രതിവാദം നടന്നതെന്ന് ചിലപണ്ഡിതൻമാർ പറയുന്നു. എല്ലാ ജനങ്ങൾക്കും നംറൂദ് ഭക്ഷ്യവസ്തുക്കൾ കൊടുത്തെങ്കിലും ഇബ്റാഹീം നബിക്ക് കൊടുത്തില്ല.

വെറും കൈയോടെ അദ്ദേഹം മടങ്ങി,

ഭവനത്തിനടുത്തെത്തിയപ്പോൾ മണ്ണ് വാരിയിട്ട് സഞ്ചി നിറച്ചു.

വീട്ടിലെത്തി ആരോടും ഒന്നും പറയാതെ സഞ്ചി ഒരു സ്ഥലത്തു വെച്ചു ഉറങ്ങാൻ കിടന്നു. നേരം പുലർന്നു സാറാബീവി എഴുന്നേറ്റ് സഞ്ചിയിൽ നോക്കുമ്പോൾ നിറയെ ഭക്ഷ്യവസ്തുക്കൾ, അവരതെടുത്തു ഭക്ഷണം പാകം ചെയ്തു.

ഇബ്റാഹിം നബി(അ) ഉണർന്നപ്പോൾ നല്ല ഭക്ഷണം പാകം ചെയ്തതായി കണ്ടു. നിങ്ങൾ ഇത് എവിടുന്ന് കിട്ടി എന്ന് അദ്ദേഹം പത്നിയോടു ചോദിച്ചു. ഇത് നിങ്ങൾ കൊണ്ടു വന്നതിൽ പെട്ടതാണ്. അവർ മറുപടി നൽകി. അല്ലാഹു തനിക്ക് ഭക്ഷണം നൽകിയതാണെന്ന് നബി മനസ്സിലാക്കി.

നംറൂദിൻറെ കിരാതവാഴ്ചയിൽ ഇബ്രാഹീം നബിയും മുഅ്മിനുകളും പൊറുതിമുട്ടി. കണക്കറ്റദ്രോഹം നബിയോട് അയാൾ കാണിച്ചു. ഏതു വിധത്തിലും ഇബ്റാഹീമിനെ വകവരുത്തണമെന്ന ചിന്ത ആകുടിലൻറെ മനസ്സിൽ കടന്നു കൂടി.

അതിനായി അയാൾ ശ്രമം നടത്തുന്നതിനിടയിൽ അയാളുടെ അടുത്തേക്ക് അല്ലാഹു ഒരു മലക്കിനെ പറഞ്ഞയച്ചു. മലക്ക് വന്ന് ഏകദൈവത്തിൽ വിശ്വസിക്കാൻ അയാളോട് കൽപിച്ചു. അയാൾ വിസമ്മതിച്ചു. മൂന്നാവർത്തി മലക്ക് ആവശ്യം ഉന്നയിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. മലക്ക് പറഞ്ഞു: നീ നിന്റെ സൈന്യങ്ങളെ ഒരുമിച്ചു കൂട്ടുക. അല്ലാഹു അവൻറെ സൈന്യങ്ങളെയും ഒരുമിച്ചു കൂട്ടും. അങ്ങനെ ചെറിയ സൈന്യങ്ങളെ കൊണ്ട് അല്ലാഹു അവനെ നശിപ്പിച്ചു.... 



Post a Comment

Previous Post Next Post

Hot Posts