യൂസുഫ് നബി ചരിത്രം - 2 | Story of Prophet Yusuf (AS)

 പുത്രന്മാരുടെ പരിചരണത്തിലൂടെ യഹ്ക്കൂബ് നബി(അ)ക്ക് സ്വബോധം തിരിച്ച് കിട്ടി. അപ്പോഴും ആ പിതാവ് വിലപിച്ചുകൊണ്ടിരുന്നു. യൂസുഫിനെ ചെന്നായ പിടിച്ചതിന് തെളിവായി ആടിന്റെ ചോരപുരട്ടിയ ആ ഉടുപ്പ് യഹ്ക്കൂബ് നബി(അ)യെ കാണിച്ചു .

ഇതു കണ്ടനിമിഷം യഹ്ക്കൂബ് നബി പൊട്ടികരയുവാൻ തുടങ്ങി... ഒടുവിൽ അദ്ദേഹം ചിരിച്ചു തുടങ്ങി .യഹ്ക്കൂബ് നബി(അ) ചിരിക്കുന്നത് കണ്ട പുത്രന്മാർ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കികൊണ്ട് വ്യസനത്തോടെ ചോദിച്ചു: പിതാവെ; അങ്ങ് ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്നു. അങ്ങേക്കു ബുദ്ധിഭ്രമം പിടിപെട്ടുപോയോ എന്നു ഞങ്ങൾ ഭയക്കുന്നു.

 

യഹ്ക്കൂബ് നബി പറഞ്ഞു:- കുപ്പായത്തിൽ ചോരപുരണ്ടത് കണ്ടപ്പോൾ എനിക്ക് പെട്ടെന്നു കരച്ചിൽ വന്നു. പിന്നീട് കുപ്പായം കീറിയത് കാണാതായപ്പോൾ ചിരിച്ചും പോയി.

യൂസുഫിനെ ചെന്നായപിടിച്ചിട്ടില്ല, ചെന്നായപിടിച്ചിടുണ്ടായിരുന്നെങ്കിൽ കുപ്പായം കീറുമായിരുന്നു. പറയൂ:അവന് എന്താണ് സംഭവിച്ചത് ...നിങ്ങൾ അവനെ എന്താണു ചെയ്തത്... പിതാവിന്റെ പെട്ടെന്നുണ്ടായ ഭാവമാറ്റം പുത്രന്മാരിൽ പരിഭ്രാന്തിപരത്തി. അവർ കരഞ്ഞുകൊണ്ട് നബിയോട് പറയാൻ തുടങ്ങി.....പിതാവെ; ഞങ്ങൾ പറയുന്നത് സത്യമാണ്.

യൂസുഫിനെ താഴ്ത്തിയ കിണറ്റിൽ; സഹേദരന്മാർ ചെന്നു വിളിച്ചു നോക്കി. ആദ്യദിവസം വിളികേട്ടപ്പോൾ കിണറ്റിലേക്ക് കല്ലു എടുത്തിടാൻ ശ്രമിച്ചു. അനുചരന്മാരെ ശമ്മേൻ തടഞ്ഞു.പിന്നെയും പല പ്രാവശ്യം വന്ന് വിളിച്ചുനോക്കി. ദിവസങ്ങൾ മുന്നോട്ട് നീങ്ങി ...യഹ്ക്കൂബ് നബി (അ)പുത്രവിയോഗത്താൽ മനസ്സു തളർന്നു കരച്ചിൽ മാത്രമായി ദിവസങ്ങൾ തള്ളി നീക്കി.

ഇതേ സമയം യൂസുഫ് കിണറ്റിൽ.... പിതാവും, അനിയൻ ബുൻയാമിനെയും കാണത്തതിൽ വിശമമുണ്ടെങ്കിലും ഒരോ ദിവസവും സന്തോഷത്തോടെ കഴിച്ചു കൂട്ടി. ഒരു ദിവസം ജിബ്രീൽ വന്ന് യൂസുഫിനോട് പറഞ്ഞു: "അല്ലാഹുവിന്റെ അറിയിപ്പുണ്ട്. അതികം താമസിയാതെ അങ്ങ് ഇവിടെ നിന്നും രക്ഷപ്പെടുമെന്ന്....

ആയിടക്കാണ് ഒരു കച്ചവട സംഘം കൻആനിലൂടെ ഈജിപ്ത്തിലേക്ക് യാത്ര പോയിരുന്നത്. മിസ്റുകാരനായിരുന്ന മാലിക്ക്ബ്നു സുഗൈറും സംഘവും ആയിരുന്നു അത്. അദ്ദേഹം ഈജിപ്ത്തിലേക്ക് തിരിച്ചു പോകുന്നതിനിടെ കൻആനിലെ ആ മലംപ്രദ്ദേശത്ത് അല്പം വിശ്രമിക്കുന്നതിനായി താവളം ഉറപ്പിച്ചു. കയ്യിൽ സൂക്ഷിച്ചിരുന്ന ജലം എല്ലാം കഴിഞ്ഞിരുന്നു....മാലിക്ക് തന്റെ അനുചരൻ മാരെ വിളിച്ച്; അടുത്ത് എവിടെ നിന്നെങ്കിലും വെള്ളം കിട്ടുവാൻ മാർഗ്ഗമുണ്ടോ എന്നറിഞ്ഞ് വരുവാൻ നിയോഗിച്ചു.

അദ്ദേഹത്തിന്റെ അനുചരൻമാർ വെളളംത്തേടി നടക്കുന്നതിനിടയിൽ ഒരു സ്ഥലത്ത് കന്നുകാലികൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു..അതിനടുത്ത് പക്ഷികൾ പാറികളിക്കുന്നത് കണ്ടു അതിനടുത്തേക്ക് അവർ ചെന്നപ്പോൾ കിണറുകണ്ടു. അതിൽ നിന്നും വെള്ളം ശേഖരിക്കാൻ തൊട്ടി ഇറക്കി. ഇതേ സമയം യൂസുഫിന്റെ അടുത്ത് ജിബ്രീൽ (അ) വന്നു കൊണ്ടു പറഞ്ഞു: "യൂസുഫെ... താങ്കൾക്ക് ഇവിടെ നിന്നും വിടേണ്ടതായ ദിവസമിതാ ആസന്നമായ് "എന്ന് അറിയിപ്പു നൽകി .ആ സമയത്താണ് തൊട്ടി താഴേക്ക് വന്നത്

(തൊട്ടിയിൽ കയറ്റി ഇരുത്തിയതാണെന്നും, കയറിയിരിക്കാൻ പറഞ്ഞതാണെന്നും ഖിസകളിൽ പറയുന്നണ്ട്)

മാലിക്കിന്റെ അനുചരൻ തൊട്ടിയിൽ കനം തൂങ്ങിയപ്പോൾ കയർ മുകളിലേക്ക് വലിച്ചു. തൊട്ടി മുകളിൽ എത്തിയപ്പോൾ അതിൽ ഇരിക്കുന്ന സുന്ദരനായ യുവാവിനെ കണ്ട് അവർ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ നിസ്തുലമായ സൗദര്യം കണ്ട് അത്ഭുതപ്പെട്ടു.

മാലിക്കും അനുചരന്മാരും യൂസുഫിന്റെ സൗന്ദര്യത്തിൽ സ്വയം മറന്നു നിന്ന്പോയി. യൂസുഫിനുവേണ്ട ഭക്ഷണവും മാലിക്കു നൽകി. പതിവ് പോലെ യൂസുഫിനെ കുറിച്ച് അറിയുവാൻ സഹോദരങ്ങൾ എത്തി. യൂസുഫിനെ പേരെടുത്ത് വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. അവർ ആ പ്രദേശത്ത് അന്വേഷണം ആരംഭിച്ചു.

അപ്പോഴാണ് കുറച്ചകലെ ഒരു സംഘത്തെ അവർ കണ്ടത്. അത് മാലിക്കും സംഘവും ആയിരുന്നു. അവരങ്ങോട്ട് ചെന്നു .ആകൂട്ടത്തിൽ അവർ യൂസുഫിനെ കണ്ടു. അവർ പത്ത് പേരും അങ്ങോട്ട് ഓടി ചെന്നു. 

സംഘത്തെ വളഞ്ഞു കൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു: ഇവനെ നിങ്ങൾക്ക് എവിടെ നിന്നു കിട്ടി?

ഇവനെ ഞങ്ങൾക്ക് വിട്ടു തരണം. മാലിക്കു ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റ് കൊണ്ട് പറഞ്ഞു: ഈ ബാലനെ ആ കിണറ്റിൽ നിന്നാണ് ഞങ്ങൾക്ക് കിട്ടിയത് ഇവന്റെ ആരാണ് നിങ്ങൾ

പ്രഭോ ..ഇവൻ ഞങ്ങളുടെ പിതാവിന്ന് ഒരടിമസ്ത്രീയിൽ ഉണ്ടായ പുത്രനാണിവൻ. വിൽക്കുവാനായി കൊണ്ട് വന്നപ്പോൾ ഞങ്ങളുടെ അരികിൽ നിന്നും കടന്നു കളഞ്ഞതാണ്. റൂബീലിന്റെ ഈ വാക്കുകൾ കേട്ട് യൂസുഫ് ഞെട്ടി ! കണ്ണുകൾ നിറഞ്ഞു ഒഴുകുവാൻ തുടങ്ങി ....സത്യം പറഞ്ഞാൽ കൊന്നു കളയുമെന്നു യൂസുഫിനെ അബ്രാനി ഭാഷയിൽഅവർ ഭീഷണി പ്പെടുത്തി. ഈ ഭാഷ മാലിക്കിന് അറിയില്ലായിരുന്നു....

എന്നിട്ടു അവർ മാലിക്കിനോട് ഇവൻ തന്റെ അടിമയാണെന്നും യൂസിഫിനെ ഞങ്ങൾക്ക് തന്നെ വിട്ട് തരണമെന്നും ആവശ്യപ്പെട്ടു. അപ്പോൾ മാലിക്ക് അവരോട് പറഞ്ഞു: "ഇവനെനിങ്ങൾ.. ഈ ബാലനെ വിൽക്കാൻ കൊണ്ടു പോകുകയാണെങ്കിൽ; ഇവനെ ഞാൻ ഏറ്റെടുത്തോളം.എന്നാൽ, നിങ്ങൾ ആവശ്യപ്പെടുന്ന ഭീമമായ തുക നൽകാൻ എന്റെ കയ്യിൽ ഇല്ല " അങ്ങനെ തുച്ഛം കാശിന് അവർ യൂസുഫിനെ മാലിക്കിന്ന് വിറ്റു. ആ രേഖയും അവർക്ക് കൈമാറി.

(കച്ചവടക സംഘം യൂസുഫിനെ കിണറ്റിൽ നിന്ന് കരക്കു കയറ്റിയതിനെയും അനന്തരം അടിമയായി വാങ്ങിയതിനെയും പറ്റി പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ള വചനങ്ങൾ താഴെ ചേർക്കുന്നു. ഒരു യാത്ര സംഘം ആഗതരായി. അവർ അവർക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു .

അവൻ തന്നെ തൊട്ടിയിറക്കി.. അവൻ പറഞ്ഞു: ഹാ,സന്തോഷം ! ഇതാ ഒരു ബാലൻ ! അവർ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിപ്പിച്ചു വെച്ചു

അവർ പ്രവർത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു
അവർ അവനെ തുച്ഛമായ വിലയ്ക്ക് ഏതാനും വെള്ളിക്കാശിന് വിൽക്കുകയും ചെയ്തു. അവർ അവന്റെ കാര്യത്തിൽ താൽപര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു .")

(ഏതാനും ദിർഹം എന്നതിനു; ഇരുപതോ ഇരുപത്തിരണ്ടോ എന്നു രണ്ട് അഭിപ്രായങ്ങൾ തഫ്സീർ ജലാലൈനിയിൽ ഉദ്ധരിച്ചിട്ടുണ്ട് ' (വർഷങ്ങൾക്ക് മുമ്പ് ഒരു സ്വപ്നദർശനമുണ്ടായി സുന്ദരനായ ഒരു ബാലനെ നിങ്ങൾക്ക് കിട്ടുമെന്നും അവൻ കാരണം നിങ്ങൾ ധനികനാകുമെന്നും)

ആ സമയം അവർ മാലിക്കിനോട് പറഞ്ഞു: ഇവനെ നിങ്ങൾ സൂക്ഷിക്കണം അല്ലെങ്കിൽ ഞങ്ങളുടെ അരികിൽ നിന്നും ചാടി പോയത് പോലെ നിങ്ങളുടെ അരികിൽ നിന്നും ചാടി പോകും. അത് കൊണ്ട് നിങ്ങൾ ഇവനെ സൂക്ഷിക്കുക. 

മാലികിന് യൂസുഫിനെ തുച്ഛമായ വിലക്ക് അടിമയാക്കി നൽകി. മാലിക്ക് കുറെ നിർദ്ദേശങ്ങളും നൽകി. അങ്ങനെ റൂബീലും അനിയന്മാരും അവിടെ നിന്ന് മടങ്ങി. മാലിക്കും കച്ചവട സംഘവും യൂസുഫിനെയും കൊണ്ട് മിസ്റിലേക്കും യാത്ര തിരിച്ചു. യാത്ര വേളയിൽ പല അത്ഭുതങ്ങളും സംഭവിച്ചു.

ഈജിപ്ത്തിലെ നൈൽ നദി തീരത്ത് അവർ ഇറങ്ങി. യൂസുഫിനെ അവിടെ വെച്ച് കുളിപ്പിച്ച് നല്ല പട്ട് വസ്ത്രങ്ങൾ ധരിപ്പിച്ചു. തലയിൽ കീരിടം പോലുളള ഒരു തലപ്പാവും അണിയിപിച്ചു. കുതിരപുറത്തായി മുന്നിൽ നയിച്ചു. ആ വേഷഭൂഷാദിയിൽ യൂസഫ് നബിയുടെ സൗന്ദര്യം ഇരട്ടിച്ചു.

മാലിക്കും സംഘവും മിസ്റിൽ എത്തിച്ചേർന്നു. മാലിക്ക് യൂസുഫിനെ കൊണ്ട് വന്ന് ഭാര്യയോട് പറഞ്ഞു: ഇവന് മാന്യമായ താമസ സൗകര്യം നൽകുക. അവനെ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കിൽ നമുക്കവനെ മകനായി സ്വീകരിക്കാം...
കച്ചവട പ്രാമാണിയായ മാലിക്ക് അതീവ സൗന്ദര്യവാനായ ഒരു അടിമയെ കൊണ്ട് വന്നെന്ന വാർത്ത മിസ്റിലെ ജനങ്ങൾ അറിഞ്ഞു അദ്ദേഹത്തെ കാണാൻ ആ നാട്ടിലെ ജനങ്ങൾ മാലിക്കിന്റെ വീട്ടിലേക്ക് പ്രവഹിച്ചു...

ആളുകളുടെ തിരക്ക് നിയന്ത്രിക്കുവാൻ; മാലിക്ക് യൂസുഫിനെ കാണാൻ വരുന്നവർക്ക് നിശ്ചിത ഫീസീടാക്കാൻ തീരുമാനിച്ചു. എന്നിട്ടും ആളുകളുടെ പ്രവാഹത്തിന് ഒരു കുറവും സംഭവിച്ചില്ല.

ഈജിപ്തിന്റെ അയൽ രാജ്യമാണ് മിറാക്കിശ്. ആ രാജ്യത്തെ രാജാവാണ് തൈമുസ്. അദ്ദേഹത്തിന്റെ ഒരേയൊരുമകളായിരുന്നു സുലൈഖ..സൗന്ദര്യത്താൽ അവർ കേൾവികേട്ടിരുന്നു ആ രാജകുമാരി. കുഞ്ഞിലെ ഉമ്മ നഷ്ടപ്പെട്ട ആ രാജകുമാരിയുടെ ഏതൊരു ആഗ്രഹവും രാജാവായ ആ പിതാവ് നിറവേറ്റികൊടുത്തിരുന്നു....സുന്ദരനായ ഒരു ചെറുപ്പക്കാരൻ വന്ന് നിൽകുന്നതായി അവൾ സ്വപ്നം കണ്ടു .. പിന്നീട് സുലൈഖ ചിത്തഭ്രമം പിടിച്ചതുപോലെ പെരുമാരുവാൻ തുടങ്ങി.... ഇതറിഞ്ഞ രാജാവ് മകളെ ചികിത്സിക്കാൻ പല വൈദ്യന്മാരെയും നിയോഗിച്ചെങ്കിലും വിഫലമായിരുന്നു. 

 സുലൈഖയുടെ വളർത്തുമ്മയോട് എല്ലാം വിശദീകരിച്ചു സുലൈഖ പറഞ്ഞു.... മിസ്റിലെ അസീസിനെയാണ് സ്വപ്നത്തിൽ ദർശിക്കുന്നതും അദ്ദേഹത്തെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ എന്നും... ഈ വാർത്ത രാജാവിന്റെ അരികിലും എത്തി. ഇതിൽ സത്യമുണ്ടോ? എന്ന് അറിയുവാൻ വേണ്ടി രാജാവ് മിസിറിലെ അസീസിന് കത്ത് അയച്ചു. 

അതിലെ കുറിപ്പുക്കൾ ഇങ്ങനെ ആയിരുന്നു. മിസിറിലെ
അസീസിന് തൈമൂസ് രാജാവ്,
എന്റെ മകൾ സുലൈഖയെ താങ്കൾക്ക് വിവാഹം ചെയ്തു തരുവാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ അഭിപ്രായം അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ആ കത്ത് വായിച്ചു അസീസ് സന്തുഷ്ടനായി. തനിക്കു അങ്ങിനെയൊരു ഭാഗ്യം ലഭിച്ചതിൽ അദ്ദേഹത്തിന് ഒരു പാട് സന്തോഷമായി....

മിസിറിലെ അസീസ്'. അസീസ് എന്ന് സ്ഥാന പേരാണ്.

(അന്നത്തെ ഈജിപ്തിലെ രാജാവ് റയാൻ ഇബ്നു വലീദ് ആയിരുന്ന. ഈജിപ്തിലെ രാജാവിന്റെ കിഴിൽ ഉള്ള പ്രഭുവിനെയാണ് അസീസ് എന്ന നാമകരണം ചെയ്യുന്നത്)

സമ്മതമറിയിച്ചു. വില മതിക്കാനാവാത്ത പാരിതോഷികങ്ങളുമായി അസീസ് തൈമൂസ് രാജാവിന്റെ കൊട്ടാരത്തിലേക്ക് ദൂതനെ അയച്ചു ..

(അന്നത്തെ അസീസ് ആയിരുന്ന ഖിത്ഫീർ തന്റെ മകൾ സ്വപ്നത്തിൽ കണ്ടത് ഖിത്ഫിറിനെ ആണെന്ന് തൈമുസ് രാജാവ് വിചാരിച്ചത്)

അങ്ങനെ അസീസിന്റെയും സുലൈഖയുടെയും വിവാഹ ചടങ്ങുകൾ മംഗളമായി നടന്നു. വിവാഹം ദിവസം ആദ്യരാത്രിത്തന്നെ സുലൈഖ ആ സത്യം മനസ്സിലാക്കി താൻ സ്വപ്ന ദർശനം നടത്തിയ യുവാവ് അല്ല തന്റെ ഭർത്താവെന്ന്. അവർ ഈ കാര്യങ്ങൾ എല്ലാം തന്റെ വളർത്തുമ്മയോട് പറഞ്ഞു കരഞ്ഞു അപ്പോൾ അവളെ ഉപദോശിച്ചെന്നും ഖിസകളിൽ പറയുന്നു. 

സുലൈഖാ അസീസുമായി അടുക്കാതിരിക്കു ന്നതിന്നുള്ള ഓരോ സൂത്രങ്ങൾ കണ്ടെത്തിയിരുന്ന. ഇങ്ങിനെ ആദമ്പതികൾ അപ്രത്യക്ഷത്തിൽ മാത്രം ദമ്പതിമാരും വാസ്തവത്തിൽ അന്യരുമായി വർത്തിച്ചിരുന്ന കാലത്താണ് .

യൂസുഫ് മിസ്റിൽ എത്തുന്നത്. യൂസുഫിനെ കാണാൻ വരുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ കാണുവാൻ വരുന്നവരിൽ നിന്ന് മാലിക്ക് നിശ്ചിത ഫീസ് ഇടാക്കിയിരുന്നു. അവസാനം മാലിക്ക് യൂസുഫിനെ വിൽക്കുവാൻ തീരുമനിച്ചു.
തന്റെ അടിമ യൂസുഫിനെ ലേലത്തിൽ വിൽക്കുന്ന കാര്യം മിസ്റിൽ വിളംബരം നടത്തി

ഈ വാർത്ത സുലൈഖയും അറിഞ്ഞു ലേലത്തിൽ പങ്കെടുക്കുവാൻ അവരും തീരുമാനിച്ചു. ലേലത്തിന്റെ ആ ദിവസം വന്നെതി. മാലിക്ക് യൂസുഫിനെ അണിച്ചൊരുക്കി ഒരു തലപ്പാവും ധരിപ്പിച്ചു ലേലസ്ഥലത്ത് എത്തിച്ചു, അലങ്കരിച്ച ഒരു പ്രത്യേക കസേരയിൽ ഇരുത്തി. ആ പ്രദേശം ജനസമുദ്രമായി. ആ വേഷത്തിൽ യൂസുഫ് നബി (അ )യുടെ സൗന്ദര്യമങ്ങുവർണനക്ക് അതീതമായിരുന്നു. ഈ സമയത്താണ് അസീസും സുലൈഖയും വളർത്തുമ്മയും സംഘവും ആ സദസ്സിലേക്ക് കടന്നു വന്നത്.

മാലിക്ക് അവർക്ക് അനുയോജ്യമായ ഇരിപ്പിടങ്ങൾ നൽകി. ലേലത്തിന്റെ സമയം അടുത്തപ്പോൾ മാലിക്ക് യൂസുഫിനെ കൊണ്ട് വന്ന് മനോഹരമായി അലങ്കരിച്ചു ഒരു കസേരയിൽ ഇരുത്തി. യുസുഫിനെ കണ്ടതും സുലൈഖ അത്ഭുതത്തോടെ നോക്കി. യൂസുഫിന്റെ വദനം കണ്ട സുലൈഖയുടെ മുഖത്ത് അത്ഭുതവും സന്തോഷവും ഒന്നിച്ചു നിറഞ്ഞു താൻ സ്വപ്ന ദർശനം നടത്തിയ തന്റെ ഹൃദയം കവർന്ന ആ യുവകോമളനായ യുവാവ് തന്റെ മുന്നിൽ ഇരിക്കുന്ന യൂസുഫാണെന്ന് അവർക്ക് മനസ്സിലായി
ഇരിപ്പിടത്തിൽ നിന്നു ഏഴുന്നേറ്റു മുന്നോട് നടന്നു ഇതു കണ്ട ജമീല
(വളർത്തമ്മയാണെന്നും തോഴി ആണെന്നും അഭിപ്രായമുണ്ട്)

സുലൈഖയുടെ കൈകളിൽ പിടിച്ചു എന്നിട്ട് പറഞ്ഞു: 'മഹാറാണി എന്താണി കാണിക്കുന്നത്? ജമീല ഇത് ആ യുവാവാണ് ഞാൻ സ്വപ്നദർശനം നടത്തി എന്റെ ഹൃദയം കവർന്ന ആ യുവ' കോമളൻ സുലൈഖ മുപടി പറഞ്ഞു. മഹാറാണി പരിസരം മറന്നു പ്രവർത്തിക്കരുത് എല്ലാത്തിനും പരിഹാരമുണ്ടാക്കാം ജമീല സുലൈഖയെ ആശ്വസിപ്പിച്ചു.

ഇതേസമയം ലേലം തുടങ്ങിയിരുന്നു. ലേലത്തിൽ എല്ലാവരും പങ്ക് ചേർന്ന് ലേല തുക ഒരു പാട് ഉയർന്നു സുലൈഖ അക്ഷമയായി അവൾ ഖിത്ഫിറിനോട് യൂസുഫിനെ ലേലത്തിൽ നമുക്ക് സ്വന്തമാക്കണമെന്ന് ആവശ്യപ്പെട്ടു

(ഖിത്ഥിഫിർ സ്വന്തം മകനെ പോലെ വളർത്തുവാൻ ഇഷ്ടത്താലെ യൂസുഫിനെ സ്വന്തമാക്കിയതാണെന്നും അഭിപ്രായമുണ്ട്) അവസാനം യൂസുഫിന്റെ തൂക്കത്തിന് സ്വർണ്ണം നൽകി അസീസ് യൂസുഫിനെ സ്വന്തമാക്കി.

ലേലത്തിൽ സ്വന്തമാക്കിയ ശേഷം, അസീസും സംഘവും യൂസുഫുമായി പുറപ്പെടുന്നതിന് മുമ്പ് മാലിക് യൂസുഫിനോട് തനിച്ചു കണ്ടു സംസാരിച്ചു അപ്പോൾ അദ്ദേഹത്തോട് യൂസുഫ് താൻ ആരാണെന്നും (കൻ ആനിലെ യഹ് ക്കൂബ് നബി (അ) പുത്രൻ ആണെന്നും. തന്നോട് ഉള്ള വൈരാഗ്യത്താൽ ജേഷ്ടന്മാർ തന്നെ കെല്ലുന്നതിനായി കിണറ്റിൽ എറിഞ്ഞതാണെന്നും) അന്നു നടന്ന സംഭവങ്ങളൾ എല്ലാം വിവരിച്ചുകെടുത്തെന്നു 'ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ പരിഭ്രാന്തനായ മാലിക്ക് ദുഃഖഭാരത്തോടെ എല്ലാം പൊറുത്ത് തരണമെന്ന് അപേക്ഷിക്കുന്നുണ്ടെന്നും ഖിസകളിൽ പറയുന്നുണ്ട്. 

യൂസുഫ് മാലിക്കിനെ ആശ്വസിപ്പിച്ചു, എന്നിട്ട് തന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന അസീസിനും സംഘത്തിനോടുമൊപ്പം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു.

യൂസുഫും അസീസും പരിവാരങ്ങളും കൊട്ടാരത്തിലെത്തിച്ചേർന്നു. അസീസ് യൂസുഫ് നബിയുടെ സംരക്ഷണം സുലൈഖക്ക് ഏൽപിച്ച് കൊടുത്തു. അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.....

യൂസുഫിന്റെ സർവ്വാധികാരം വിട്ടുകിട്ടിയപ്പോൾ.
സുലൈഖ യൂസുഫിനോട് താൻ സ്വപ്നം കണ്ടതുമായ എല്ലാ കാര്യങ്ങളും യൂസുഫിനോട് പറഞ്ഞു. തനിക്കുള്ള സ്നേഹാധിക്യത്തെ വാക്കുകളിലും പെരുമാറ്റത്തിലും പ്രകടിപ്പിച്ചു തുടങ്ങി. എന്നാൻ സുലൈഖയുടെ പ്രകടനങ്ങളോട് യൂസുഫ് നബി(അ)ഒട്ടും താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.

പീന്നീട് പല സന്ദർഭങ്ങളിലും സുലൈഖ യൂസുഫിനോട് പ്രണയാഭ്യാർത്ഥന നടത്തിയെങ്കിലും, അവളുടെ വാക്കുകൾ കേൾക്കുവാനോ ഇങ്കിതത്തിന് വഴങ്ങുവാനോ യൂസുഫ് തയ്യാറായിരുന്നില്ല. (യൂസഫ് നബി (അ) സുലൈഖയിൽ രക്ഷ നൽകണമെന്ന് അള്ളാവോട് ദുആ ചെയ്തിരുന്നെന്ന് ഖിസകളിൽ പറയുന്നുണ്ട്) എപ്പോഴും സുലൈഖക്ക് നിരാശ മാത്രമായിരുന്നു തിരിച്ച് ലഭിച്ചത്. അവളിൽ സങ്കടം വർദ്ധിച്ചു കൊണ്ടിരുന്നു. വളർത്തുമ്മയോട് അവൾ തന്റെ വിഷമങ്ങൾ പങ്കുവെച്ചു.

ആ സമയത്തായിരുന്നു അസീസ് സുലൈഖക്ക് മാത്രമായി ദാരുൽ ഖറാം എന്ന പേരിൽ ഒരു മണിമാളിക പണിയിച്ചു കൊടുത്തത്. സുലൈഖ അങ്ങോട്ട്
താമസം മാറ്റി. അങ്ങനെ ഇരിക്കെ; ഒരു ദിവസം... അസീസും പരിവാരങ്ങളും ഇല്ലാത്ത സമയം നോക്കി യൂസുഫിനെ അവിടേക്ക് സുലൈഖ ക്ഷണിച്ചു വരുത്തി.

യൂസുഫ് സുലൈഖയുടെ കൊട്ടരത്തിൽ എത്തിയപ്പോൾ അവൾ കൊട്ടരത്തിന്റെ എല്ലാ വാതിലുകളും അടച്ചു. തന്റെ ആഗ്രഹം യൂസുഫിനെ അറിയിച്ചു.. തന്റെ ഇഷ്ടം നിറവേറ്റുവാൻ അവർ നബിയെ പ്രേരിപ്പിച്ചു.. 

പ്രലോഭിപ്പിച്ചു, എന്നാൽ, യൂസുഫ് നബി(അ) സുലൈഖയുടെ ഇഷ്ടങ്ങൾക്ക് വഴങ്ങിയില്ല..
നബിയുടെ മറുപടി ഇങ്ങനെ ആയിരുന്നു:

എനിക്ക് അല്ലാഹുവിനെ ഭയമാണ്, ഞാൻ അല്ലാഹുവിങ്കൽ അഭയം പ്രാപിക്കുന്നു.

എന്നാൽ, സുലൈഖ അദ്ദേഹത്തിനെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു..

വാതിലിന് അരികിലേക്ക് നടന്ന നബിയുടെ കുപ്പായത്തിൽ കടന്നുപിടിച്ചു എതിർത്ത ഉടനെ കുപ്പായത്തിന്റെ പിൻവശം സുലൈഖ വലിച്ചു കീറി.

ഈ രംഗം കണ്ടു കൊണ്ടാണ് ഖിത് ഫിർ അങ്ങോട്ട് കടന്നു വന്നത് .. 

ഈ സന്ദർഭത്തെ കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുള്ളത് ഇവിടെ വിവരിക്കാം
(അവൻ (യൂസുഫ്)ഏതൊരു വളുടെ വീട്ടിലാണോ അവൾ അവനെ വശീകരിക്കുവാൻ ശ്രമം നടത്തി. വാതിലുകൾ അടച്ചു പൂട്ടിയിട്ട് അവൾ പറഞ്ഞു: ഇങ്ങോട്ട് വാ. അവൻ പറഞ്ഞു. അല്ലാഹുവിൽ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്' അവൻ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീർച്ചയായും അക്രമം പ്രവർത്തിക്കുന്നവർ വിജയിക്കുകയില്ല)

കുപ്പായം വലിച്ചു കീറിയ സന്ദർഭത്തെപ്പറ്റി ഖുർആൻ പറയുന്നു:
(
അവർ രണ്ടു പേരും വാതിൽക്കലേക്ക് മത്സരിച്ചോടി. അവൾ പിന്നിൽ നിന്ന് അവന്റെ കുപ്പായം പിടിച്ചു, അത് കീറി. അവർ ഇരുവരും വാതിക്കൽ വെച്ച് അവളുടെ നാഥനെ ( ഭർത്താവിനെ)കണ്ടുമുട്ടി)

 ഈ രംഗം കണ്ട് കോപകുലനായി അസീസ് ഉച്ചത്തിൽ വിളിച്ചു

സുലൈഖ .....

ഭർത്താവിനെ കണ്ട സുലൈഖ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി ചെന്ന് കൊണ്ട് പറഞ്ഞു:

പ്രഭോ... അങ്ങില്ലാത്ത സമയം നോക്കി യൂസുഫ് എന്റെ അരമനയിലേക്ക് കടന്നു വന്ന് എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു.

സാഹചര്യം തനിക്ക് അനുകൂലം അല്ലെന്ന് മനസ്സിലാക്കിയ സുലൈഖ യൂസുഫിനെ തെറ്റുകാരനാക്കി രക്ഷപ്പെടാൻ ശ്രമിച്ചു...

എന്നാൽ യൂസുഫ്: താൻ തെറ്റ്ക്കാരനല്ലെന്നും ആസത്യം സുലൈഖയും തന്റെ സ്രഷ്ടാവും മാത്രമാണ് അറിയുന്നവർ എന്നും.

സാക്ഷിയും അവർ മാത്രമാണെന്നും പറഞ്ഞു. അസീസ് ആശയകുഴപ്പത്തിലായി.
അപ്പോഴാണ് സുലൈഖയുടെ ബന്ധു അവിടെ വന്നത് അദ്ദേഹം അസീസിന് ഒരു പോം വഴിയും ഉപദ്ദേശിച്ചു, അതിങ്ങനെയായിരുന്നു

അദ്ദേഹത്തിന്റെ കുപ്പായത്തിന്റെ പിൻവശമാണ് കീറിയതെങ്കിൽ അവൾ പറയുന്നത് കള്ളമാണ്, എന്നാൽ, കുപ്പായത്തിന്റെ മുൻവശമാണ് കീറിയിട്ടുള്ളതെങ്കിൽ അവൻ പറയുന്നത് നുണയാണ്

ആ തീരുമാനത്തോട് അസീസ് യോജിച്ചു.
അവർ യൂസുഫിന്റെ കുപ്പായം പരിശോധിച്ചു.

പിൻവശമാണ് കീറിയതെന്നും സുലൈഖയാണ് കുറ്റക്കാരിയെന്നും മനസ്സിലായെങ്കിലും അസീസ് സുലൈഖയെ ശിക്ഷിച്ചില്ല.

യൂസുഫും സുലൈഖയും തമ്മിൽ നടന്ന സംഭവത്തെ അസീസ് രഹസ്യമാക്കി വെക്കുകയാണുണ്ടായത്. എങ്കിലും ഇത് അതികം നാൾ രഹസ്യമായി നിലനിന്നില്ല.
ഈവാർത്ത എങ്ങിനെയോ പുറത്തു വന്നു 

മിസ്ർ പട്ടണം മുഴുവൻ വ്യാപിച്ചു. നാട്ടിലെ സ്ത്രീകൾ സുലൈഖയെയാണ് കുറ്റപ്പെടുത്തിയിരുന്നത്. സ്ത്രീകൾക്ക് ഇടയിലുള്ള സംസാരവിഷയങ്ങളും അപവാദങ്ങളും സുലൈഖയും അറിഞ്ഞിരുന്നു. അവരുടെ പരിഹാസവലയത്തിൽ നിന്നും, താൻ എങ്ങിനെയാണ് രക്ഷപ്രാപിക്കുക.... സുലൈഖ ആലോചിച്ചു.

ഒടുവിൽ ബുദ്ധിമതിയായ സുലൈഖ ഒരു ഉപായം കണ്ടെത്തി.
പട്ടണത്തിലെ ഉയർന്ന കുടുംബത്തിൽ പെട്ട സ്ത്രീകളെയെല്ലാം വിളിച്ചു കൂട്ടി ഒരു വിരുന്നു നടത്താം.

അങ്ങിനെ ആ സ്ത്രീകളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.

ഒരു ദിവസം അവരെല്ലാം കൊട്ടാരത്തിൽ വന്നു ചേർന്നു.....

സുലൈഖ അവരെ സൽക്കരിച്ച് ഇരുത്തി. എന്നിട്ട് വിശേഷങ്ങൾ ചോദിച്ച് അറിഞ്ഞു. പിന്നെ ഒരോരുത്തരുടെ മുന്നിലുമായി ആപ്പിളും കത്തിയും കൊണ്ട് വന്നു വെച്ചു. 
ഇതിനിടയിൽ സുലൈഖ യൂസുഫിന്റെ അരികിൽ ചെന്ന് ഇങ്ങനെ കൽപ്പിച്ചു അതിഥികളായ സ്ത്രീകൾ ആപ്പിളെടുത്ത് മുറിക്കുമ്പോൾ അവരുടെ മുന്നിൽ കൂടി നടന്നു പോകണം

സ്ത്രീകൾ കഴിക്കുവാനുള്ള ആപ്പിൾ കയ്യിൽ എടുത്ത് മുറിക്കുവാൻ തുടങ്ങിയ സമയം: സുലൈഖ യൂസുഫിനോട് അവരുടെ മുമ്പിലൂടെ പോകുവാൻ ആഗ്യം കാണിച്ചു സുലൈഖയുടെ കൽപ്പന അനുസരിച്ചു അവൾ പറഞ്ഞത് പോലെ സ്ത്രീകളുടെ മുന്നിലൂടെ യൂസുഫ് നബി (അ) കടന്നു പോയി.

ആ സ്ത്രീകൾ യൂസുഫ് നബി (അ)യെ കണ്ട നിമിഷം അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല. യൂസുഫിന്റെ അതുല്യ തേജസുറ്റ സൗന്ദര്യം കണ്ട് അത്ഭുതപ്പെട്ടുപോയി..... 

ഇതു മനുഷ്യനാണോ?, മലക്കാണോ ?? ഇങ്ങനെ സ്വയം പറഞ്ഞ് പോയെന്ന് ഖിസയിൽ വിവരിക്കുന്നു

ആപ്പിൾ മുറിക്കുന്നുണ്ടെങ്കിലും തന്റെ വിരൽ മുറിഞ്ഞ് രക്തം വരുന്നത് അവർ അറിഞ്ഞതെ ഇല്ല. പരിഹാസപൂർവ്വം സുലൈഖ ആ സ്ത്രീകളോട് ചോദിച്ചു : 

സോദരിമാരെ....." നിങ്ങളെന്താണ് ചെയ്യുന്നത് "അപ്പോളാണ് അവർക്ക് പരിസരബോധം വന്നത് ...ആ പരിഹാസവാക്കുകൾ കേട്ട് അവർ ലജ്ജിച്ചുപോയി. സുലൈഖ ചിരിച്ചു കൊണ്ട് തന്റെ അതിഥികളായ അവരോട് ചോദിച്ചു: "ഒരു തവണ മാത്രം യൂസുഫിനെ ദർശിച്ച നിങ്ങൾക്ക് ഈ അവസ്ഥ കൈ വന്നെങ്കിൽ യൂസുഫുമായി നിത്യസഹവാസത്തിലിരിക്കുന്ന ഞാൻ ഏതവസ്ഥയിലെത്തിയിരിക്കണം"...
ആ ചോദ്യത്തിനുള്ള മറുപടി അവരുടെ അരികിൽ ഇല്ലായിരുന്നു. അവരിൽ പലരും റാണിയോട് ക്ഷമാപണം നടത്തി, ശേഷം പിരിഞ്ഞു പോയി

യൂസുഫിനെ കണ്ട് അത്ഭുതപ്പെട്ട സ്ത്രീകളോട് സുലൈഖ പരിഹാസചിരിയോടെ ചോദിച്ചു: ഒരു മാത്ര കണ്ടപ്പോൾ ... നിങ്ങൾ നിങ്ങളെ തന്നെ മറന്നു പോയെങ്കിൽ. എന്റെ കൊട്ടാരത്തിൽ നിത്യവാസിയായ യുസുഫിനെ കണ്ട് ഞാൻ അവനിൻ ശയിക്കാൻ ആഗ്രഹിച്ചു പോയതിൽ എന്നെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? എന്നാൽ ഞാൻ യൂസുഫിനോട് ഇനിയും കല്പിക്കും. അതിന് വഴങ്ങിയില്ലെങ്കിൽ ഞാൻ അവനെ തടവിലാക്കും

സുലൈഖയുടെ പ്രവർത്തികൾ കണ്ടും, നാട്ടിൽ നടക്കുന്ന പ്രചരണങ്ങളിലും മാനസികമായി വിഷമിച്ച യൂസുഫ് അല്ലാഹുവിനോട് പ്രാർത്ഥിച്ചു.,
സർവ്വലോക രക്ഷിതാവായ അല്ലാഹുവേ.... ഇവർ എന്നെ എന്തിലേക്കാണോ നയിക്കാൻ ശ്രമിക്കുന്നത് അതിനെക്കാളും എനിക്ക് പ്രിയപ്പെട്ടത് ജയിലാകുന്നു. അവരുടെ ചതിയെ എന്നിൽ നിന്നു തെറ്റിക്കുന്നില്ലെങ്കിൽ ഞാൻ അവരുടെ അടുക്കലേക്ക് ചായുന്നതും ഞാൻ അവിവേകികളിൽ പെട്ടുപോ കുന്നതുമായിരിക്കും

യൂസുഫ് നബി (അ) യുടെ ഈ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു.... അങ്ങിനെ അസീസ്, തന്റെ ഭാര്യയാണ് തെറ്റുകാരി എന്നു മനസിലാക്കിയിട്ടും, ഒരു വിചാരണ പോലും നടത്താതെ യൂസുഫിനെ ജയിലിൽ അടച്ചു...

യൂസുഫ് ജയിലിൽ ഇബാദത്തുമായി കഴിഞ്ഞുകൂടി. 

അങ്ങനെ ഒരു ദിവസം ജിബ്രീൽ (അ) യൂസുഫിന്റെ അരികിൽ വന്നു കൊണ്ടു പറഞ്ഞു: പ്രിയപ്പെട്ടവരെ... താങ്കങ്ങളെ അല്ലാഹു നുബുവത്ത് കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു .അല്ലാഹു വിന്റെ പ്രവാചകനായി അങ്ങയെ തിരഞ്ഞെടുത്തു, സ്വപ്ന വ്യാഖ്യാനം നടത്തുവാനുള്ള പ്രത്യേക കഴിവും അല്ലാഹു താങ്കൾക്ക് നൽകിയിരിക്കുന്നു". ഈ വാർത്ത അറിഞ്ഞ യൂസുഫ് നബി(അ) അല്ലാഹു വിനെ സ്തുതിച്ചു...ഈ സന്തോഷ വാർത്ത നബിയെ അറിയിക്കുവാനാണ് ഞാൻ അങ്ങയുടെ മുന്നിൽ വന്നത് എന്നും പറഞ്ഞ് ജിബ്രീൽ (അ) മടങ്ങി പോയി.

നബി സ്വപ്ന വ്യാഖ്യാനങ്ങൾ നടത്തുവാൻ തുടങ്ങി. അതു സത്യമായി പുലർന്നു കൊണ്ടിരുന്നു. അതു കൊണ്ട് തന്നെ യൂസുഫ് നബി (അ) ക്ക് ജയിൽ ജീവനക്കാരുടെ പ്രത്യേക പരിഗണനയും ബഹുമാനവും നൽകി പോന്നിരുന്നു. അങ്ങിനെ ഇരിക്കെ, ഒരു ദിവസം ....നബിയുടെ സഹതടവുകാരായിരുന്ന (അദ്ദേഹത്തിന്റെ കുടെ രണ്ട് ജയിലിൽ പ്രവേശിച്ച) രണ്ട് പേർ തങ്ങൾ കണ്ട സ്വപ്നത്തെക്കുറിച്ച് നബി യോട് പറഞ്ഞു അതിന്റെ വ്യാഖ്യാനം തേടി....

നബിയോടൊപ്പം ജയിൽവാസികളായ രണ്ട് പേർ ....ഹബ്ബാസും, സർഖിയയും. ഇരുവരും മിസിറിലെ രാജാവായ റയ്യാനിബ്നു വലീദിന്റെ കൊട്ടാരം പരിചാരകരാണ്.
സാഖിയയുടെ ജോലി രാജാവിന് വീഞ്ഞു പകർന്നു കെടുക്കലും,
ഹബ്ബാസിന് റൊട്ടി ഉണ്ടാക്കി കൊടുക്കലുമാണ്...

അയൽ രാജ്യത്തെ രാജാവിന്റെ നിർദ്ദേശ പ്രകാരം റയ്യാനിബ്നു വലീദിന് ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു എന്നതാണ് ഇരുവർക്കുമെതിരെ ആരോ പിക്കപ്പെട്ട കുറ്റം. 

തങ്ങളുടെ അന്ത്യവിധിയും പ്രതീക്ഷിച്ചു കഴിയുന്ന അവർ ഒരുദിവസം തങ്ങൾ ഇരുവരും കണ്ട വിചിത്രമായ ആ സ്വപ്നത്തിന്റെ
വ്യാഖ്യാനം എന്തെന്നറിയുവാൻ വേണ്ടി യൂസുഫ് നബി(അ)യുടെ അരികിലെത്തി.

സാഖി പറഞ്ഞു:

നബിയെ ..ഞാൻ ഒരു സ്വപ്നം കണ്ടു. മൂന്ന് ശിഖിരങ്ങളോടു കൂടിയ ഒരു മുന്തിരിവള്ളിയിൽ നിന്നും താൻ മുന്തിരി പറിച്ച് വീഞ്ഞാക്കിയെന്നും, അതിൽ നിന്നും റയ്യാനിബ്നു വലീദ്ചക്രവർത്തി ത൯െറ കയ്യിൽ നിന്ന് വാങ്ങി കുടിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു നബിയെ... 

ഇതു കേട്ടു കഴിഞ്ഞ യൂസുഫ് നബി (അ) സാഖിയോട് പറഞ്ഞു: സാഖി നിങ്ങൾ കണ്ട വൃക്ഷത്തിന്റെ മൂന്ന് ശിഖിരങ്ങൾ
'
മൂന്നു ദിവസങ്ങളാണ് ഇന്നേക്ക് മൂന്നാം ദിവസം ചക്രവർത്തി നിങ്ങളുടെ വിധി പ്രസ്താവിക്കും. ആ വിധിയിൽ താങ്കൾ നിരപരാധിയാണെന്ന് തെളിയുന്നതാണ്... അങ്ങനെ താങ്കങ്ങളെ ജോലിയിൽ തിരികെ എടുക്കുന്നതുമാണ് .....ഈ വാഖ്യാനം കേട്ട അയാൾ സന്തോഷപരിധനായി അവിടെ നിന്നും പോകാൻ ഒരുങ്ങിയപ്പോൾ യൂസുഫ് നബി (അ) സാഖിയോട് പറഞ്ഞു: നിങ്ങൾ കൊട്ടാരത്തിൽ തിരിച്ചെത്തിയാൽ എന്നെ കുറിച്ചു ചക്രവ൪ത്തിയോട് പറയണം സാഖി സമ്മതവും നൽകി. അയാൾ തിരിച്ചുപോയി.

ശേഷം പാചകക്കാരനായ ഹബ്ബാസ് പറഞ്ഞു: നബിയെ ...ഞാൻ മൂന്ന് പാത്രങ്ങളിലായി ചക്രവർത്തിക്കുള്ള റൊട്ടിയുമായി പോകുമ്പോൾ വഴിയിൽ വെച്ച് പറവകൾ അതെല്ലാം കൊത്തി വലിച്ചു നശിപ്പിച്ചു.

ഇതു കേട്ടു കഴിഞ്ഞപ്പോൾ ഹബ്ബാസിനോട് യൂസുഫ് നബി (അ) പറഞ്ഞു : ഹബ്ബാസെ....
നിങ്ങൾ കണ്ട സ്വപ്നം ഒരു ദുർനിമിത്തമാണ് കാണിക്കുന്നത്.. ഇന്നേക്ക് മൂന്നാം ദിവസം നിങ്ങളുടെ വിധി പ്രസ്താവിക്കും. അതിൽ നിങ്ങൾ കുറ്റക്കാരനാണെന്ന് തെളിയും. താങ്കളെ ഒരു മരത്തിൽ തൂക്കി കൊല്ലാൻ വിധിക്കും. നിങ്ങളുടെ മാംസം കഴുകന്മാർ കൊത്തിവലിക്കും. ഈ വ്യാഖ്യാനം കേട്ടു അയാൾ ഞെട്ടി.... കരഞ്ഞുകൊണ്ട് അവിടെ നിന്നും പോയി...

നബിയുടെ വ്യാഖ്വാനം പുലർന്നു. അവരിരുവരുടെ വിധി ചക്രവർത്തി മൂന്ന് ദിവസത്തിന് ശേഷം പ്രസ്താവിച്ചു. സാഖി നിരപരാധിയാണെന്നും അതുകൊണ്ടുതന്നെ അയാളെ ജോലിയിലേക്ക് തിരിച്ചും എടുത്തു. ഹബ്ബാസ് കുറ്റക്കാരനാണെന്നും അതുകൊണ്ട് അയാളെ തൂക്കിക്കൊല്ലാനും വിധി പ്രസ്താവിച്ചു.

യൂസുഫ് നബി (അ) സാഖിയെ ഏൽപ്പിച്ച (ചക്രവർത്തിയോട് തന്നെ കുറിച്ച് പറയണമെന്നത് ) കാര്യം സാഖി മറന്നു പോയിരുന്നു. അങ്ങനെ ജയിലിൽ വസിക്കുന്ന കാലത്ത്; നബി ജയിലിനു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു..... ആ സമയത്ത് ഒരു യാത്ര സംഘം ആ വഴിയിലൂടെ കടന്നുപോകുന്നത് നബി കണ്ടു. ആ സംഘത്തിന്റെ മുന്നിൽ നടന്ന ഒട്ടകം അവിടെ മുട്ടുകുത്തി. മുന്നോട്ട് നടക്കാൻ മടിച്ച ഒട്ടകത്തെ യജമാനൻ ദേഷ്യത്തോടെ തല്ലാൻ ശ്രമിച്ചു. ഇതു കണ്ട യൂസുഫ്നബി (അ) അതിനെ തല്ലരുതെന്ന് അയാളോട് ഉറക്കെ വിളിച്ചു പറഞ്ഞു... അത്കേട്ട് അയാൾ ജയിലിലേക്ക് നോക്കി. 

ചന്ദ്രന്റെ പ്രഭ പോലെ തിളങ്ങുന്ന ഒരു ചെറുപ്പക്കാരൻ...
അയാൾ യൂസുഫ് നബി(അ)യോട് ആരാണെന്ന് ചോദിച്ചു... ഒരു ഉപദേശിയാണെന്ന് മനസ്സിലാക്കിയാൽ മതി.... നിങ്ങൾ എവിടെ നിന്നു വരുന്നു. ഞങ്ങൾ കൻ ആനിൽ നിന്ന് വരുന്നു. കൻ ആൻ എന്നു കേട്ടപ്പോൾ യൂസുഫ് നബി(അ) അയാളോട് ചോദിച്ചു: കൻആനിൽ പന്ത്രണ്ട് ശിഖരമുള്ള ഒരു വ്യക്ഷമുണ്ടായിരുന്നല്ലോ?? അതിപ്പോഴും അവിടെ തന്നെ ഉണ്ടോ?'' കച്ചവടക്കാരൻ പറഞ്ഞു: അതവിടെ തന്നെ ഉണ്ട് അതിൽ ഒരു ശിഖരം ഉടഞ്ഞു പോയിരിക്കുന്നു. നബിയിൽ ആശ്വാസം തോന്നി ഇങ്ങനെ ചിലത് നടന്നതായി ചില ഖിസകളിൽ പറയുന്നുണ്ട്...

അതിന് ശേഷം അയാൾ അവിടെ നിന്നും മടങ്ങി.
പിന്നെയും ഒരു പാട് വർഷം യൂസുഫ് നബി(അ) ജയിൽ ജീവിതം തുടർന്നു..

ഒരു ദിവസം റയ്യാൻ രാജാവ് ഒരു സ്വപ്നം കാണുകയുണ്ടായി. അതിന്റെ വ്യാഖ്വാനം അദ്ദേഹം പലരോടും അന്നേഷിച്ചെങ്കിലും കൃത്യമായ വ്യാഖ്വാനം ചക്രവർത്തിക്ക് കിട്ടിയില്ല. അപ്പോഴാണ് സാഖിക്ക് പെട്ടെന്ന് നബിയെ ക്കുറിച്ച് ഒർമ്മ വന്നത്. യൂസുഫ് നബി (അ) ചക്രവർത്തിയോട് പറയാൻ ഏൽപ്പിച്ച കാര്യങ്ങൾ മറന്നതിൽ അയാൾക്ക് അതിയായ വിഷമം തോന്നി. സാഖി രാജാവിനെ മുഖം കാണിച്ചു. പ്രഭോ.... ജയിലിൽ ഒരു യുവാവുണ്ട് യൂസുഫ്‌ എന്നാണ് പേര് സ്വപ്ന വ്യാഖ്വാനത്തിൽ സമർത്തനാണ് അദ്ദേഹം. വ്യഖ്വാനം അതേപടി പുലരുന്നുമുണ്ട്. രാജാവ് യൂസുഫ് നബി (അ)യോട് സ്വപ്ന വ്യാഖ്വാനം തേടാൻ തീരുമാനിച്ചു. രാജാവിന്റെ നിർദ്ദേശ പ്രകാരം സാഖി നബിയെ കാണുവാൻ ജയിലിൽ ചെന്നു. നബിയെ കണ്ടപ്പോൾ അയാൾ കുറ്റബോധത്താൽ വിഷമിച്ചു. നബി അപ്പോൾ അയാളെ സാന്ത്വനപ്പെടുത്തുകയാണ് ചെയ്തത്. നീ ഒട്ടും ലജജിക്കേണ്ടതില്ല. നിന്നെ അക്കാര്യം മറപ്പിച്ചു കളഞ്ഞത് പിശാചാണ്. അയാൾ സന്തുഷ്ടനായി രാജാവിന്റെ സ്വപ്ന വാർത്ത അയാൾ നബിയോട് പറഞ്ഞു...

രാജാവിന്റെ സ്വപ്നത്തെക്കുറിച്ച് സാഖി യൂസുഫ് നബി (അ) നോട് ഇങ്ങനെ വിവരിച്ചു: സത്യസന്ധനായ യുസുഫേ....കൊഴുത്ത് തടിച്ച ഏഴ് പശുക്കളെയും മെലിഞ്ഞു ചുളുങ്ങിയ ഏഴ് പശുക്കൾ തിന്നു. വിളഞ്ഞു പാകമെത്തിയ ഏഴ് കതിരുകളേയും ഉണങ്ങിപ്പോയ ഏഴ് കതിരുകളേയും സ്വപ്നത്തിൽ കണ്ടാൽ അതിന്റെ വ്യാഖ്വാനം എങ്ങിനെയായിരിക്കും ഇതായിരുന്നു രാജാവിന്റെ സ്വപ്നം ....ഇതിന്റെ വ്യാഖ്വാനം താങ്കൾ പറഞ്ഞു തന്നാലും നബിയെ..... എന്നെ നിയോഗിച്ചവരായ ആളുകളുടെ അടുക്കൽ അങ്ങു പറഞ്ഞുതരുന്ന വ്യാഖ്വാനം ഞാൻ അറിയിച്ചു കൊടുക്കാം.....

യൂസുഫ് നബി (അ) പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു; -

നിങ്ങൾ എഴു വർഷം തുടർച്ചയായി ശരിയാംവണ്ണം വിളയിക്കണം. എന്നിട്ട് നിങ്ങളുടെ അത്യാവശ്യത്തിനു വേണ്ടുന്ന ധാന്യം മാത്രം മെതിച്ചെടുത്ത്‌ ബാക്കിയെല്ലാം കതിരുകളിൽ തന്നെ സൂക്ഷിക്കണം. അതിനെത്തുടർന്നു കഠിനമായ ക്ഷാമമുള്ള ഏഴ് വർഷങ്ങളാണു ഉണ്ടാവുക. അക്കാലങ്ങളിൽ അത്യാവശ്യത്തിനു വേണ്ടുന്നത് നിറുത്തി വെച്ച് ബാക്കിയെല്ലാം നിങ്ങൾക്ക് തിന്നാം.... തുടർന്നുണ്ടാവുന്ന ഒരു വർഷത്തോളം ധാരാളം മഴ പെയ്തു മുന്തിരിവള്ളിയും മറ്റും തഴച്ചു വളർന്ന് ധാരാളം ഫലങ്ങളുണ്ടാവും. അവ പിഴിഞ്ഞ് നീരെടുത്ത് സുഖമായി ആഹാരം കഴിക്കും.

തടിച്ച പശുക്കളും പച്ച കതിരുകളും കുറിക്കുന്നത് വിപുലമായ തോതിൽ ക്യഷി നടക്കുന്ന ക്ഷേമകാലത്തെയാണ്. മെലിഞ്ഞ പശുക്കളും ഉണക്ക കതിരുകളും അനന്തരമുണ്ടാകുന്ന ക്ഷേമകാലങ്ങളെയും സൂചിപ്പിക്കുന്നു.

യൂസുഫ് നബി(അ) പറഞ്ഞ വ്യാഖ്വാനം സാഖി രാജാവിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന് യൂസുഫ് നബി (അ) മിനെ കാണുവാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചു. ജയിലിൽ പോയി ആ "മഹാനായ" അദ്ദേഹത്തിനെ കൂട്ടി കൊണ്ടുവരുവാൻ സാഖിയോട് രാജാവ് കൽപ്പിച്ചു. സാഖി ജയിലിൽ ആയിരുന്ന യൂസുഫ് നബി (അ)യുടെ അടുക്കലേക്ക് ചെന്ന് രാജാവിന് താങ്കങ്ങളെ കാണുവാൻ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരിക്കുന്ന വിവരം അറിയിച്ചു....എന്നാൽ നബി പോകുവൻ വിസമ്മതിച്ചു. ഇതെപറ്റി ഖുർആനിൽ പറയുന്നത് ഇങ്ങനെയാണ്:-

അപ്പോൾ അവൻ തന്റെ യജമാനന്റെ അരികെ മടങ്ങിച്ചെന്നു സ്വഹസ്തങ്ങൾ മുറിച്ചിട്ടുണ്ടായിരുന്ന സ്ത്രീകളുടെ സ്ഥിതി യെന്താണെന്ന് അദ്ദേഹത്തിനോട് ചോദിക്കണമെന്നും, തന്റെ രക്ഷിതാവ് ( അല്ലാഹു ) അവരുടെ ചതിപ്രയോഗത്തെ പറ്റി എല്ലാം അറിയുന്നവനാണെന്നും, യജമാനനോട് (രാജാവിനോട് ) പറയണമെന്നും യൂസുഫ് നബി (അ) പ്രസ്താവിച്ചു. അങ്ങിനെ സുലൈഖ ബീവിയെ രാജാവ് വിളിച്ചു വരുത്തി.... യൂസുഫിനെ പ്രേമിച്ചതിൽ സുലൈഖക്കുണ്ടായിരുന്ന അനുഭവമെന്താണെന്നും രാജാവ് സുലൈഖയോട് ചേദിച്ചു: അല്ലാഹുവിന്റെ വിധി അത്ഭുതമാണെന്നും അദ്ദേഹത്തിൽ ഒരു ദുർഗുണമുള്ളതായി താൻ അറിഞ്ഞിട്ടില്ലെന്നും അവർ മറുപടി പറഞ്ഞു....

സുലൈഖയുടെ കുറ്റസമ്മതം:

സത്യം വെളിവായിക്കഴിഞ്ഞു. ഞാൻ അദ്ദേഹത്തിനെ കാമിക്കുകയാണ് ചെയ്തിരുന്നത്. അദ്ദേഹം സത്യസന്ധന്മാരിൽ പെട്ടവനാണ്

അതിനോട് യൂസുഫ് നബി (അ) ഇങ്ങിനെയാണ് പ്രസ്താവിച്ചത്

ഞാൻ അദ്ദേഹത്തിനെ (അസീസിനെ), അദ്ദേഹം സഥലത്തില്ലാത്തിരുന്ന അവസരത്തിൽ വഞ്ചിച്ചിരുന്നില്ലെന്നും, വഞ്ചകന്മാരുടെ ചതിയെ അല്ലാഹു ഒരിക്കലും നിറവേറ്റുന്നതല്ലന്നും വെളിപ്പെടുത്താനാണ് ഞാൻ നിരപരാധിത്തം തെളിയിക്കുന്നത്.
 
ശേഷം വിനയത്തോടെ യൂസുഫ് നബി(അ) ഇങ്ങിനെ വെളിപ്പെടുത്തി
ഞാൻ എന്റെ മനസ്സിനെ കുറ്റത്തിൽ നിന്ന് ഒഴിവാക്കുന്നില്ല. തീർച്ചയായും മനസ്സ് ദുഷ്പ്രവർത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു .അല്ലാഹുവിന്റെ കരുണ ലഭിച്ച മനസ്സ് ഒഴികെ. തീർച്ചയായും എന്റെ റബ്ബ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു 

അങ്ങനെ രാജാവ് നബിയെ ജയിൽ മോചിതനാക്കുവാൻ തിരുമാനിക്കുന്നു.
എല്ലാ വിധ അകമ്പടികളോടും കൂടി നബിയെ ജയിലിൽ നിന്ന് കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ട് വന്നു ...

രാജാധിതമായ രീതിയിൽ തന്നെ രാജാവ് നബിയെ സ്വീകരിച്ചു .ത്വേജസുറ്റ നബിയുടെ മുഖം കണ്ടപ്പോൾ രാജാവിന് യൂസുഫ് നബി(അ)യോട് സ്നേഹവും ബഹുമാനവും തോന്നി. ബഹുമാന പുരസ്കരം അദ്ദേഹം നബിയെ ഭർബാർ ഹാളിലേക്ക് ആനയിച്ചു....അവിടെ ഒരു കസേരയിൽ ഇരുത്തി. ശേഷം താൻ കണ്ട സ്വപ്നത്തെ കുറിച്ച് ഒരിക്കൽ കൂടി ചർച്ച നടത്തി.

ഏഴ് വർഷത്തിനുള്ളിൽ തന്റെ രാജ്യത്ത് നടക്കുവാൻ പോകുന്ന ദാരിദ്രത്തെ ക്കുറിച്ച് അറിഞ്ഞ രാജാവിന്റെ മനസ്സിൽ ആശംഘ ഉയർന്നു. അദ്ദേഹം നബിയോട് ചോദിച്ചു: യൂസുഫേ....നാട്ടിൽ നടക്കുവാൻ പോകുന്ന അത്യാപത്തിന് പ്രദിവിധിയുണ്ടോ?.... 

യൂസുഫ് നബി(അ)പറഞ്ഞു: പ്രഭോ! ഏഴ് സമ്പന്ന വർഷങ്ങളിൽ ഉണ്ടാകുവാൻ പോകുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും സംമ്പരിക്കണം.അതിന് നാടിന്റെ പല പ്രദേശങ്ങളിലും നിലവറകൾ നിർമ്മിക്കണം... ഇങ്ങനെ സമ്പരിക്കുന്ന ഭക്ഷ്യവസ്തുക്കൾ ദരിദ്രവർഷങ്ങളിൽ ഒരു നിശ്ചിത അളവിൽ വീതിച്ചു കെടുക്കണം. (ലേകത്ത് ആദ്യമായി റേഷൻ സമ്പ്രദായം കൊണ്ട് വന്നത് യൂസുഫ് നബി (അ)യാണ് ') ഈ വിധം നാടിന്റെ പ്രതിസന്ധി തരണം ചെയ്യുവാൻ സാധിക്കും. രാജാവിന്റെ വദനം പ്രസന്നമായി. യൂസുഫെ...വളരെ യുക്തി പൂർവ്വമായ താങ്കങ്ങളുടെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനായി. ഇതു ഭംഗിയായി നിർവഹിക്കാൻ കഴിയുന്നൊരാൾ വേറെ എന്റെ അറിവിലില്ല. അതിനാൽ എന്റെ രാജ്യത്തിന്റെ നന്മക്കു വേണ്ടി യൂസുഫെ താങ്കൾ തന്നെ ഏറ്റെടുത്താലും... അങ്ങനെ ഭണ്ഡാരത്തിന്റെ ഭരണ ചുമതല റയ്യാൻ രാജാവ് യൂസുഫ് നബി (അ)യെ ഏൽപ്പിച്ചു.....

ചക്രവർത്തിയുടെ നിർദ്ദേശ പ്രകാരം അധികാരം ഏറ്റെടുത്ത യൂസുഫ് നബി (അ) ആദ്യമായി ചെയ്തത് രാജ്യത്ത് ഒരു വിളംബരം പുറപ്പെടുവിക്കലായിരുന്നു. രാജ്യത്ത് ഒരിഞ്ചു സ്ഥലം പോലും വിളവിറക്കാതെ തരിഷായി കിടക്കരുത്. എല്ലാവരും കാർഷിക ജോലികളിൽ ഏർപ്പെടണം. വിളഞ്ഞെടുത്ത ഭക്ഷ്യവസ്തുകൾ സംഭരിക്കാൻ രാജ്യത്ത് വലിയ വലിയ ധാന്യ സംഭരണ ഭണ്ഡാരങ്ങൾ സ്ഥാപിക്കണം. ജല സംഭരണികൾ സ്ഥാപിക്കണം. കൊയ്ത്തുകാലങ്ങളിൽ സംഭരിച്ചു വെക്കുവാനുള്ള ഉല്പന്നങ്ങൾ ഏറ്റുവാങ്ങേണ്ടതിനും കണക്കുകൾ സൂക്ഷിക്കുന്നതിനും ആവശ്യമായ ഉദ്യോഗസ്ഥന്മാരെയും യൂസുഫ് നബി (അ) നിയമിച്ചു.

യൂസുഫു നബി (അ) അധികാരം ഏറ്റെടുത്ത് അധികം നാൾ കഴിയും മുമ്പേ രോഗബാധിതനായി ഖിത്ഫിർ മരണപ്പെട്ടു. ഖിത് ഫീറിന്റെ മരണശേഷം യൂസുഫ് നബി (അ)യെ അസീസായി ചക്രവർത്തി അവരോധിച്ചു. അങ്ങനെ സന്തോഷത്തിന്റെയും സമ്പദ് സമൃദിയുടെയും ആ ഏഴ് വർഷം കടന്നു പോയി....

ആ ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള ദരിദ്ര വർഷങ്ങൾ കടന്നു വന്നു. വെള്ളമില്ലാതെ കൃഷികളെല്ലാം നശിച്ചു. മനുഷ്യനും കന്നുകാലികളും പട്ടണി കൊണ്ട് കഷ്ടപ്പെട്ടു.
ഈ സമയത്ത് നേരത്തെ സംഭരിച്ചു വെച്ചിരുന്ന ധാന്യങ്ങൾ ഒരു നിശ്ചിത തോതിൽ ജനങ്ങൾക്ക് നൽകുവാൻ തുടങ്ങി...

മിസ്റിന് അയൽപ്രദേശത്തുമുള്ള ആയിരക്കണക്കിനു ജനങ്ങൾ കൊട്ടാരത്തിലേക്ക് പ്രവഹിക്കുവാൻ തുടങ്ങി....

തന്റെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമങ്ങൾ അറിയുവാൻ എപ്പോഴും തന്റെ എല്ലാ ഭാഗങ്ങളിലും അദ്ദേഹം സഞ്ചരിക്കൽ പതിവായിരുന്നു.

ജനങ്ങളുടെ എതൊരു സങ്കടങ്ങൾ കേൾക്കുവാനും അത് പരിഹരിക്കുവാനും അസീസ് ആയ യൂസുഫ് നബി (അ) സന്നദനായിരുന്നു. ഒരു ദിവസം യൂസുഫ് നബി മിസർ പട്ടണത്തിലൂടെ കടന്നു പോവുകയായിരുന്നു.....

ഓരേ ദിവസവും യൂസൂഫ് നബി(അ)തന്റെ പ്രജകളുടെ ക്ഷേമം അറിയുന്നതിനുവേണ്ടി നാട്ടിൽ സഞ്ചരിക്കലുണ്ടായിരുന്നു.

ഇന്നു രാത്രി മുതൽ ക്ഷാമവർഷം ആരംഭിക്കുകയാണ്... ജനങ്ങൾക്ക് വിശപ്പ് സഹിക്കാൻ പറ്റാതെയാകും...

ഇത് കേട്ട രാജാവ് വല്ലാതെ ആശങ്കാകുലനായി. ധാരാളമായി ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കി വെക്കുവാൻ അദ്ദേഹം തന്റെ പാചകക്കാരോട് ആജ്ഞാ പിച്ചു. വിശക്കുബോൾ കഴിക്കാമെന്നും അയാൾ ധരിച്ചുകാണും. രാജാവിന് വിശപ്പ് തുടങ്ങി ...എത്ര ദക്ഷണം കഴിച്ചിട്ടും അദ്ദേഹത്തിന്റെ വിശപ്പ് തീർന്നില്ല. (അങ്ങിനെ റയ്യാൻ രാജാവിന്റെ മരണം സംഭവിച്ചതെന്ന് കഥയിൽ പറയുന്നു.). 

രാജാവിന്റെ മരണശേഷം യൂസുഫ് നബി (അ) മിസിറിലെ ചക്രവർത്തിയുമായി. ഈജിപ്തിലുണ്ടായ വരൾച്ച യഹ്ക്കുബ് നബിയുടെ രാജ്യമായ ക൯ആനിലും ആ ദുരന്തത്തിന്റെ കരിനിഴൽ ബാധിച്ചു.

പുത്രദുഃഖത്താൽ യഹ്ക്കൂബ് നബി (അ)ന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഈ ദാരിദ്രൃം യഹ്ക്കൂബ നബി (അ)യുടെ കുടുംബത്തെ പിടിച്ചുലച്ചു. ഒരു നേരത്തെ ഭക്ഷണം കഴിക്കാനാകാതെ അവർ വിഷമിച്ചു.....

ഭാഗം 3


ഈ ഖിസ്സ എഴുത്തുകാരുടെ വർണ്ണനകളും അതിശയോക്തികളും കൊണ്ട് പരിശുദ്ധ ഖുർആന്റെ വിവരണവുമായി വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാവാം. ചരിത്ര കിതാബുകളിൽ കാണുന്ന പലതും ഇതിൽ ഉൾപെടുത്തിട്ടുണ്ട്, അതിനാൽ പിഴവുകൾ വന്ന് പോയിട്ടുണ്ടെങ്കിൽ പൊരുത്തപ്പെടുക, ദുആയിൽ ഉൾപ്പെടുത്തുക

Post a Comment

Previous Post Next Post

Hot Posts