ഉമ്മു ഹബീബ ബിന്‍തു അബീസുഫ്‌യാന്‍ (റ) Ummu habeeba bint abeesufiyan (R) | Ummahathul Muhmineen | ഉമ്മഹാതുൽ മുഅ്മിനീൻ

പിതാവ് അബൂസുഫ്യാനുബ്‌നു ഹര്‍ബ്‌
മാതാവ് സ്വഫിയ്യ ബിന്‍ത് അബില്‍ ആസ്‌
ഗോത്രം ബനൂ ഉമയ്യ
ജനനം നുബുവ്വതിന് 17 വര്‍ഷം മുമ്പ്‌
ആദ്യഭര്‍ത്താവ് ഉബൈദുല്ലാഹി ബിന്‍ ജഹ്ഷ്‌
മഖ്ബറ ജന്നത്തുല്‍ ബഖീഅ്‌
വിവാഹം ഹിജ്റ 7ല്‍
വിയോഗം ഹിജ്റ 44
വയസ്സ് 73

ധീരതയുടെ പര്യായം

ഖുറൈശികളിലെ പേരുകേട്ട നേതാവാണ് ബനൂ ഉമയ്യ ഗോത്രക്കാരനായ അബൂസുഫ്യാൻ. മുസ്ലിംകൾക്കെതിരെ അറബികളെ സംഘടിപ്പിക്കാൻ അദ്ദേഹമായിരുന്നു മുന്നിൽ. തന്റെ ഭാര്യ അബുൽ ആസിന്റെ പുത്രി സ്വഫിയ്യ(ഉസ്മാൻ(റ)ന്റെ അമ്മായി)യിൽ പിറന്ന മകളാണ് റംല.

ഇസ്ലാമിലേക്ക്

റംല ബുദ്ധിമതിയായിരുന്നു. ചെറിയ പ്രായത്തിലേ അവളെ വിവാഹം കഴിപ്പിച്ചു. അസദ് ഗോത്രക്കാരൻ ജഹ്ഷിന്റെ മകൻ ഉബൈദുല്ലയായിരുന്നു ഭർത്താവ്. റംലക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് തിരുനബി(സ) ഇസ്ലാമിക പ്രബോധനവുമായി രംഗത്ത് വരുന്നത്.

മുഹമ്മദ് നബി കാഴ്ചവെച്ച ആശയാദർശങ്ങളുടെ സൗന്ദര്യം അവരെ ഇസ്ലാമിലേക്ക് ആകർഷിച്ചു. ഇസ്ലാമിനെക്കുറിച്ച് അവർ ആഴത്തിൽ പഠിച്ച് മനസ്സിലാക്കുകയും ഇസ്ലാം പുൽകുകയും ചെയ്തു. ഖുറൈശികൾക്കിടയിൽ തന്റെ പിതാവി നുള്ള സ്ഥാനവും മാനവുമൊന്നും അവരെ അതിൽനിന്ന് പിന്തിരി പ്പിച്ചില്ല. കൂടെ ഭർത്താവ് ഉബൈദുല്ലയും മുസ്ലിമായി.

പലായനം

2004 മക്കയിൽ മുസ്ലിംകൾക്കെതിരെ ശത്രുക്കളുടെ ക്രൂരമർദ്ദനങ്ങൾ... അല്ലാഹു ഏകനെന്ന് വിശ്വസിച്ച ആരെയും അവർ വെറു തെവിട്ടില്ല. ഗത്യന്തരമില്ലാതെ വിശ്വാസികൾ പലായനം ചെയ്തു തുടങ്ങി. ആദ്യഘട്ടം കുറച്ചാളുകൾ എത്യോപ്യയിലേക്ക് പോയി.  രാജാവി നേഗസ് ചക്രവർത്തി അവരെ സ്വീകരിച്ചു. അക്കൂട്ടത്തിൽ ഗർഭിണിയായ റംലയും ഭർത്താവ് ഉബൈദുല്ലയും ഉണ്ടായിരുന്നു. ഗർഭഭാരം ചുമന്ന് യാതനകൾ സഹിച്ച്, പിറന്ന നാടും വീടും ഉപേ ക്ഷിക്കാൻ അവരെ പ്രേരിപ്പിച്ചത് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും തിരുനബി(സ)യോടുള്ള ആദരവുമായിരുന്നു.

ഭർത്താവിന്റെ മതംമാറ്റം

ഹബശ (എത്യോപ്യ)യിലെത്തിയ റംലയും ഭർത്താവും സാവധാനം ജീവിതനൗകതുഴഞ്ഞു. അധികം താമസിയാതെ റംല(റ) പ്രസവിച്ചു. പെൺകുഞ്ഞായിരുന്നു അത്. കുഞ്ഞിന് ഹബീബ എന്ന് പേരുവിളിച്ചു. ഈ കുട്ടിയിലേക്ക് ചേർത്ത് ഉമ്മുഹബീബ (ഹബീബയുടെ ഉമ്മ) എന്ന പേരിലാണ് പിന്നീട് റംല(റ) അറിയപ്പെട്ടത്.

ഒരു ദിവസം തന്റെ ഭർത്താവ് ഉബൈദുല്ലയെ മോശപ്പെട്ട രൂപത്തിൽ ഉമ്മുഹബീബ(റ) സ്വപ്നം കണ്ടു. അവർ പേടിച്ചുപോയി. പിറ്റേന്ന് നേരം പുലർന്നു. സ്വപ്നം കണ്ട വിവരം ഭർത്താവിനോട് പറയണോ വേണ്ടയോ എന്ന് അവർ ശങ്കിച്ചു. ഏതായാലും പറയേണ്ടന്ന് അവർ തീരുമാനിച്ചു.

രാവിലെ ഉമ്മുഹബീബ(റ)യെ വിളിച്ച് ഉബൈദുല്ല പറഞ്ഞു. “ഞാൻ ആലോചിച്ചിട്ട് ക്രിസ്ത്യാനിസത്തേക്കാൾ നല്ലൊരു മതമുണ്ടെന്ന് തോന്നുന്നില്ല. ആദ്യം ഞാൻ ക്രിസ്ത്യാനിയായിരുന്നു. പിന്നെയാണ് ഞാൻ മുഹമ്മദിന്റെ മതത്തിലേക്ക് വന്നത് ഇപ്പോൾ ഞാൻ എന്റെ പഴയ മതത്തിലേക്ക് തന്നെ മടങ്ങുകയാണ്. നിനക്ക് എന്റെ ഭാര്യയായി തുടരണമെങ്കിൽ നീയും ക്രിസ്ത്യാനിയാവുക.

സുബ്ഹാനല്ലാഹ്... ഇസ്ലാം ദീനിനുവേണ്ടി പിറന്ന നാടും വീടും വിട്ട് പലായനം ചെയ്തിട്ട് ഇപ്പോൾ മതം മാറുകയോ?! ഹൃദ യാന്തരാളങ്ങളിൽ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം കത്തിനിൽക്കുമ്പോൾ ഇരുളടഞ്ഞ പാത സ്വീകരിക്കുകയോ? ഉമ്മു ഹബീബ(റ) ക്ക് താൻ മുറുകെ പിടിച്ച ആദർശമായിരുന്നു വലുത്.

താൻ കണ്ട സ്വപ്നത്തെക്കുറിച്ച് അവർ ഭർത്താവിന് വിശദീകരിച്ചുകൊടുത്തു. പക്ഷെ, ഭർത്താവ് അതു ഉൾക്കൊള്ളാൻ കുട്ടാക്കിയില്ല. അല്ലാഹു ഒരാളുടെ ഹിദായത്ത് (നേർമാർഗ്ഗം) എടുത്ത് കളഞ്ഞാൽ പിന്നെ അത് ആർക്കാണ് തിരിച്ചു നൽകാൻ കഴിയുക?

ശേഷകാലം ഉബൈദുല്ല ക്രിസ്ത്യാനിയായി ജവിച്ചു. മൂക്കറ്റം മദ്യപിച്ച് അയാൾ ഹബശയിൽ വെച്ച് മരണപ്പെട്ടു. ഉമ്മുഹബീബക്ക് പരീക്ഷണത്തിന്റെ നാളുകളായിരുന്നു അത്. കൂട്ടും കുടുംബവും ഉപേക്ഷിച്ച് അന്യദേശത്ത് വന്നു താമസിക്കുന്നതിനിടയിൽഏകാവലംബമായ ഭർത്താവ് തന്നെ ഉപേക്ഷിച്ചുപോയി. പക്ഷെ, അവരുടെ മനം പതറിയില്ല. അവർ സത്യദീനിൽ ഉറച്ചുനിന്നു. ഇസ്ലാമിനുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ അവർ സന്നദ്ധ യായിരുന്നു. ഇഹത്തിലെ ജീവിതം തീർത്തും പരീക്ഷണമാണെന്നും ആഖിറമാണ് യാഥാർത്ഥ്യമെന്നും അവർ ഉറച്ചു വിശ്വസിച്ചു. തന്റെ പിഞ്ചുപൈതൽ ഹബീബയെ ഓമനിച്ചുകൊണ്ട് അവർ ജീവിതം മുന്നോട്ടു നയിച്ചു.

സ്വപ്നം വീണ്ടും

അങ്ങനെയിരിക്കെ ഒരു ദിവസം വീണ്ടും ഒരു സ്വപ്നം കണ്ടു. ഒരാൾ വന്ന് തന്നെ വിശ്വാസികളുടെ മാതാവേ എന്നു സംബോധന ചെയ്യുന്നു. അവർക്ക് ആധിയായി. എന്താണ് ഇതിന്റെ പൊരു ൾ. തിരുനബി തങ്ങൾ തന്നെ ഭാര്യയാക്കാൻ തയാറാകുമോ? അവർ പ്രതീക്ഷയോടെ കാത്തിരുന്നു.

ഉമ്മുഹബീബയുടെ വിഷമസ്ഥിതിയറിഞ്ഞ് തിരുനബി ഏറെ ദുഃഖിച്ചു. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നാടും വീടും വിട്ട് പലായനം ചെയ്ത ഉമ്മുഹബീബ(റ)യെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് തിരുനബി(സ) ആലോചിച്ചു. അവർ അനുഭവിക്കുന്ന ദുഃഖത്തിന് തുല്ല്യമായ സന്തോഷം തന്നെ അവർക്ക് ലഭിക്കേണ്ടതുണ്ട്. വൈധവ്യത്തിന്റെ പ്രയാസങ്ങളും മനോവിഷമങ്ങളും നീങ്ങി സമാധാനം അവർക്ക് നൽകണം.

രാജാവിന്റെ ദൂത്

ഉമ്മുഹബീബ (റ) പറയുന്നു. ഭർത്താവിൽ നിന്ന് മോചനം നേടി എന്റെ ഇദ്ദ കഴിഞ്ഞിരിക്കുന്നു. ഒരു ദിവസം അതിരാവിലെ എന്റെ വീടുവാതിൽക്കൽ ഒരാൾ പ്രത്യക്ഷപ്പെട്ടു.

നജ്ജാശി രാജാവിന്റെ വസ്ത്രങ്ങളും മറ്റും ശ്രദ്ധിക്കുന്ന അബ്രഹ എന്ന അടിമസ്ത്രീ ആയിരുന്നു അത്. അവർക്ക് ഞാൻ പ്രവേശനാനുമതി നൽകി. അവൾ പറഞ്ഞു. “തിരുനബി(സ) നിന്നെ വിവാഹം ആലോചിച്ച് രാജാവിന് കത്തെഴുതിയ വിവരം നിന്നെ അറിയിക്കാൻ രാജാവ് പറഞ്ഞയച്ചതാണ് എന്നെ

എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഞാൻ പറഞ്ഞു. “അല്ലാഹു നിനക്ക് ഗുണം കൊണ്ട് സുവിശേഷമറിയിക്കട്ടെ

അബ്രഹ പറഞ്ഞു: “നിന്റെ വിവാഹകാര്യം ആരെയെങ്കിലും വകാലത്താക്കാൻ (ഏൽപിച്ചുകൊടുക്കാൻ) രാജാവ് അറിയിച്ചിട്ടുണ്ട്

ഞാൻ ഉടനെ തന്റെ കയ്യിലുണ്ടായിരുന്ന രണ്ട് സ്വർണ്ണവളകളും വെള്ളിയുടെ മോതിരവും അബ്രഹക്ക് സമ്മാനമായി നൽകി.

ശേഷം ഖാലിദ്ബ്നു സഈദ്(റ)നടുത്തേക്ക് ആളെ പറഞ്ഞയച്ചു. എന്റെ വിവാഹക്കാര്യം അദ്ദേഹത്തെ ഏൽപിച്ചു.

വിവാഹം

വൈകുന്നേരമായപ്പോൾ നജ്ജാശി രാജാവ് ജഅ്ഫു അബീത്വാലിബ് (റ)നെയും എത്യോപ്യയിലുണ്ടായിരുന്ന മുഴുവൻ മുസ്ലിംകളെയും വിളിച്ചുകൂട്ടി. അദ്ദേഹം പ്രസംഗം ആരംഭിച്ചു. ഉപചാരങ്ങൾക്ക് ശേഷം അദ്ദേഹം പറഞ്ഞു. . “മുഹമ്മദ് നബി(സ) എന്റെ യടുത്തേക്ക് ഉമ്മുഹബീബയെ വിവാഹമന്വേഷിച്ചുകൊണ്ട് അംറുബ്നു ഉമയ്യയെ പറഞ്ഞയച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആവശ്യം ഇപ്പോൾ നാം നിറവേറ്റിക്കൊടുക്കുകയാണ്. നാനൂറ് ദിർഹം മഹ്റിന് പകരം ഈ വിവാഹം ഞാൻ നടത്തിക്കൊടുക്കാൻ പോവുകയാണ്

ശേഷം അദ്ദേഹം മഹ്ർ ജനങ്ങൾക്ക് മുമ്പിൽ ചൊരിഞ്ഞു. ഖാലിദ്ബ്നു സഈദ്(റ) എഴുന്നേറ്റ് ചെറിയ പ്രസംഗം നടത്തി. ഉമ്മുഹബീബ(റ) തന്നെ വകാലത്താക്കിയ പ്രകാരം തിരുനബിക്ക് അവരെ ഞാൻ വിവാഹം ചെയ്തുകൊടുക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം അവസാനിപ്പിച്ചു.

നജ്ജാശി മഹ്ർ ഖാലിദിന്റെ കയ്യിലേൽപിച്ചു. തിരുനബി മഹ്ർ കൊടുത്തയച്ചിട്ടുണ്ടായിരുന്നില്ല. നജ്ജാശി സ്വയം ഇഷ്ടപ്രകാരമാണ് തിരുനബിയുടെ മഹ്ർ നാനൂറ് ദിർഹം ഉമ്മുഹബീ ബക്ക് കൊടുത്തത്.

നിക്കാഹ് കഴിഞ്ഞതോടെ ജനങ്ങൾ പിരിഞ്ഞുപോകാൻ എഴുന്നേറ്റു. നജ്ജാശി പറഞ്ഞു. “പോകാറായിട്ടില്ല. ഇരിക്കൂ... അമ്പിയാക്കളുടെ ചര്യയിൽ പെട്ടതാണ് വിവാഹശേഷമുള്ള സത്കാ രം. അതുകൊണ്ട് ഈ ഭക്ഷണം കഴിച്ചാലും

അദ്ദേഹം വിഭവസമൃദ്ധമായ സദ്യ മുസ്ലിംകൾക്ക് നൽകി. ഹിജ്റ ആറിന്റെ അവസാനത്തിലായിരുന്നു ഈ വിവാഹം നടന്നത്.

മദീനയിലേക്ക്

കേമമായി വിവാഹം കഴിഞ്ഞു. ഖാലിദ്(റ) മഹ്ർ ഉമ്മുഹ ബീബ(റ)യുടെ കയ്യിൽ ഏൽപിച്ചു. ഉമ്മുഹബീബ(റ) അബഹയെ വിളിച്ച് അതിൽനിന്നും അമ്പത് ദിർഹം അവർക്ക് കൊടുത്തു. അവർ വാങ്ങാൻ കൂട്ടാക്കിയില്ല. നിർബന്ധിച്ചപ്പോൾ അവളത് വാങ്ങി തിരി ച്ചുപോയി.

പിറ്റേന്ന് നേരം പുലർന്നപ്പോൾ അവൾ താൻ കൊടുത്ത പണ വുമായി തിരിച്ചുവന്നു. നിങ്ങളുടെ കയ്യിൽ നിന്ന് ഒന്നും വാങ്ങരു തെന്ന് രാജാവ് പറഞ്ഞിരിക്കുന്നു. എന്ന് പറഞ്ഞ് ഞാൻ കൊടുത്ത പണം തിരിച്ചതന്നു. അബ്രഹ പറഞ്ഞു. “എനിക്കാണ് രാജാവിന്റെ വസ്ത്രകാര്യങ്ങങ്ങളിൽ ചുമതലയുള്ളത്. രാജാവിന്റെ പത്നിമാ രോട് വിലകൂടിയ സുഗന്ധങ്ങൾ നിങ്ങൾക്ക് കൊടുത്തയക്കാൻ വേണ്ടി അദ്ദേഹം കൽപിച്ചിരിക്കുന്നു.

“പിന്നെ മറ്റൊരു കാര്യം, ഞാൻ മുഹമ്മദ് നബി()യുടെ ദീനിൽ വിശ്വസിക്കുകയും തിരുനബി()യെ പിന്തുടരുകയും ചെയ്യു ന്നുണ്ട്. അതിനാൽ നിങ്ങൾ മദീനയിലെത്തിയാൽ എന്റെ സലാം തിരുനബി()യെ അറിയിക്കണം. എന്റെ കാര്യം അവിടത്തോട് പറയണം”.

വൈകുന്നേരമായപ്പോൾ വിലകൂടിയ അത്തറുകളും സുഗന്ധ ലേപനങ്ങളുമായി അവർ ഉമ്മുഹബീബയുടെ അടുത്ത് വന്നു. സന്തോഷത്തോടെ അവർ അത് സ്വീകരിച്ചു.

ഉമ്മുഹബീബ(റ) പറയുന്നു. “മദീനയിലെത്തിയ ശേഷം തിരു നബിയുടെ സമീപത്ത് ഞാൻ ഈ സുഗന്ധങ്ങളെല്ലാം ഉപയോഗിക്കാറുണ്ടായിരുന്നു. അത് അവിടത്തേക്ക് ഇഷ്ടവുമായിരുന്നു.

ഉമ്മുഹബീബ(റ) പറയുന്നു. അബ്രഹ ഓരോ തവണ വരുമ്പോഴും അവരുടെ ആവശ്യം മറക്കരുതെന്ന് എന്നെ ഓർമ്മപ്പെടു ത്തിക്കൊണ്ടിരുന്നു. ഞാൻ മദീനയിലെത്തിയപ്പോൾ തിരുനബി എന്നോട് വിവാഹത്തിന്റെ വിശേഷങ്ങൾ ആരാഞ്ഞു. ഞാൻ എല്ലാം വിശദമായി പറഞ്ഞുകൊടുത്തു. അബ്രഹ സലാം പറഞ്ഞ കാര്യം ഞാൻ ഓർമ്മപ്പെടുത്തി. തിരുനബി(സ) പുഞ്ചിരിച്ചു. “വ അലൈ ഹസ്സലാം വറഹ്മതുല്ലാ...” തിരുനബി(സ) സലാം മടക്കി.

“നജ്ജാശീ രാജാവ് ശുറഹ്ബീലുബ്നു ഹസ്ന എന്ന അടിമയോടൊപ്പം എന്നെയും മകൾ ഹബീബയേയും മദീനയിലേക്ക് യാത്രയയച്ചു. 

പിതാവിന്റെ ദുഃഖം

ബദ്ർ യുദ്ധത്തിന് കാരണമായ കച്ചവടസംഘത്തെ നയിച്ചിരുന്നത് അബൂസുഫ്യാനാണ്. ഉഹ്ദിൽ മുസ്ലിംകളോട് അദ്ദേഹം ധീരമായി പോരാടി. അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദിന്റെ പ്രേരണയി ലാണ് വഹ്ശി ഹംസ(റ)യെ ചാട്ടുളിയെറിഞ്ഞു വധിച്ചുകളഞ്ഞത്. എന്തുവിലകൊടുത്തും ഇസ്ലാമിനെ തകർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രിയപുത്രി എതിർപക്ഷത്തേക്ക് പോകുന്നത്. മാനക്കേട് കൊണ്ട് അദ്ദേഹത്തിന് തലയുയർത്തി നടക്കാൻ കഴിഞ്ഞില്ല.

ഭീഷണി വിപരീത ഫലം ചെയ്യുമെന്ന് കരുതി അയാൾ മകളെ അനുനയസ്വരത്തിൽ സമീപിച്ചു. “മോളേ നീ ഉന്നത കുലജാതയാ ണ്. ആ പാവപ്പെട്ട മുഹമ്മദിന്റെ കൂടെ പോകേണ്ടവളല്ല നീ. നിന്റെ തീരുമാനം മാറ്റാൻ ഉദ്ദേശമില്ലെങ്കിൽ കുടുംബത്തിന്റെ എതിർപ്പ് നീ സഹിക്കേണ്ടിവരും.

പക്ഷെ, ഉമ്മുഹബീബ(റ) അതൊന്നും ചെവിക്കൊണ്ടില്ല. അവർ വിശുദ്ധ ദീനിൽ ഉറച്ചുനിന്നു.

ശത്രുപക്ഷത്താണെങ്കിലും മകളോടുള്ള കാരുണ്യം അയാളുടെ മനസ്സിലുണ്ടായിരുന്നു. എത്യോപ്യയിൽ അവൾ വിധവയായി എന്നറിഞ്ഞപ്പോൾ അദ്ദേഹം ദുഃഖിച്ചു. അൽപദിവസങ്ങൾക്ക് ശേഷം മുഹമ്മദ് നബി തന്റെ മകളെ വിവാഹം കഴിച്ചെന്ന വാർത്ത അദ്ദേഹത്തിനു കിട്ടി. അദ്ദേഹം പറഞ്ഞു “എന്തായാലും മുഹമ്മദ് ഒരു മാന്യൻ തന്നെ

വിശ്വാസദാർഢ്യം

ഖുറൈശികൾ അബൂസുഫ്യാൻ മദീനയിലേക്ക് പ്രതിനിധിയായി അയച്ചു. തിരുനബിയെ കണ്ട് ഹുദൈബിയ്യാ സന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ചചെയ്യുകയായിരുന്നു ലക്ഷ്യം. തിരുനബി മക്കയിലേക്ക് സൈന്യവുമായി പുറപ്പെടുന്നതിനെ ക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.

പരാജയമായിരുന്നു. അബൂ സുഫ്യാന്റെ കൂടിക്കാഴ്ച. അദ്ദേഹം തന്റെ മകളെ സന്ദർശിക്കാൻ കൊതിച്ചു. വർഷങ്ങൾക്ക് ശേഷം കാണുകയാണ്. മാനസികമായും ശാരീരികമായുമുള്ള അകൽച്ച. അദ്ദേഹം ഉമ്മുഹബീബയുടെ വീട്ടിലേക്ക് കയറിച്ചെന്നു. പിതാവിനെ കണ്ടതോടെ ഉമ്മുഹബീബ(റ) കട്ടിലിൽ വിരിച്ചിരുന്ന വിരിപ്പെടുത്ത് മടക്കി വെച്ചു. അബൂസുഫ്യാൻ ചോദിച്ചു. “നീ എന്നെ തൊട്ട് വിരിച്ച് മടക്കിവെക്കുകയോ? നിനക്ക് ഇപ്പോഴും എന്നോട് വിദ്വേഷമാണോ?”

ഉമ്മുഹബീബ(റ) പറഞ്ഞു. “ഇത് തിരുനബിയുടെ വിരിപ്പാണ്. നിങ്ങൾ ഒരു അവിശ്വാസിയാണ്. ഇതിലിരിക്കാനുള്ള അവകാശം താങ്കൾക്കില്ല”

സഹോദരിയുടെ കാര്യം

ഉമ്മുഹബീബ(റ) ഒരിക്കൽ തിരുനബി(സ)യോട് പറഞ്ഞു. “യാറസൂലല്ലാഹ്. എന്റെ സഹോദരിയെ അങ്ങ് വിവാഹം കഴിച്ചു കൊള്ളുക.

തിരുനബി ചോദിച്ചു. “നീ അത് ഇഷ്ടപ്പെടുമോ?” അവർ പറഞ്ഞു. “ഞാൻ അങ്ങേക്ക് ഖൈറ് തടയുന്നവളല്ല. സഹി പത്നിമാർ എന്റെ സഹോദരങ്ങൾ തന്നെയാകുന്നത് എനിക്ക് ഇഷ്ടമാണ്. തിരുനബി പറഞ്ഞു പക്ഷെ അത് ഹലാലാവുകയില്ല

സുന്നത്ത് മുറുകെ പിടിച്ച്

പിതാവിന്റെ മരണവൃത്താന്തമറിഞ്ഞ ഉമ്മുഹബീബ(റ) സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. തലയുടെ രണ്ട് പാർശ്വ ങ്ങളിലും അവരത് പുരട്ടി. എന്നിട്ട് പറഞ്ഞു. തിരുനബി(സ) ഒരി ക്കൽ പറയുകയുണ്ടായി.

“അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും മൂന്ന് ദിവസത്തിൽ കൂടുതൽ ഒരാളുടെ മരണത്തിൽ ദുഃഖിച്ച് ചടഞ്ഞിരിക്കാൻ പാടില്ല. ഭർത്താവിനൊഴികെ, ഭർത്താവ് മരണപ്പെ ട്ടാൽ നാലു മാസവും പത്ത് ദിവസവുമാണ് ചടഞ്ഞിരിക്കേണ്ടത്

മറ്റൊരിക്കൽ ഉമ്മുഹബീബ(റ) പറഞ്ഞു. തിരുനബി പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു. “ആരെങ്കിലും രാവും പകലുമായി ഇരുപത് റക്അത്ത് സുന്നത്ത് നിസ്കരിച്ചാൽ സ്വർഗ്ഗത്തിൽ അവർക്കൊരു വീട് നിർമ്മിക്കപ്പെടും” ഇത് കേട്ടത് മുതൽ ഈ സുന്നത്ത് നിസ്കാരങ്ങൾ ഞാൻ ഉപേക്ഷിച്ചിട്ടില്ല.

ഖുർആൻ

ഇബ്നു അബ്ബാസ്(റ) പറയുന്നു. “അല്ലാഹു നിങ്ങളുടെയും നിങ്ങളോട് ശത്രുത പുലർത്തിയവരുടെയും ഇടയിൽ സ്നേഹം നൽകിയേക്കാം” (ആശയം സൂറത്തുൽ മുംതഹിന:7) എന്ന സൂക്തം തിരുനബി(സ) ഉമ്മുഹബീബ(റ)യെ വിവാഹം ചെയ്തതു പരാമർശിച്ച് അവതരിച്ചതാണ്.

മരണക്കിടക്കയിൽ

ആയിശ(റ) പറയുന്നു. ഉമ്മുഹബീബ(റ) രോഗശയ്യയിലായപ്പോൾ എന്നെ വിളിച്ചു. എന്നോട് പറഞ്ഞു. “നമ്മൾ തിരുനബി യുടെ സഹപത്നിമാരായിരുന്നു. എന്തെങ്കിലും പൊരുത്തക്കേടുകൾ സംഭവിച്ചിരിക്കാം. അതുകൊണ്ട് അതിനെല്ലാം ഞാൻ നിങ്ങളെ ഒഴിവാക്കുന്നു. ഞാൻ അവരെയും ഒഴിവാക്കിക്കൊടുത്തു. അവർ എനിക്ക് വേണ്ടി പൊറുക്കൽ തേടി. ഞാൻ അവർക്കുവേണ്ടിയും പൊറുക്കൽ തേടി. ഉമ്മുഹബീബ(റ) പറഞ്ഞു. “നിങ്ങൾ എന്നെ സന്തോഷിപ്പിച്ചിരിക്കുന്നു. അല്ലാഹു നിങ്ങളെ സന്തോഷി പ്പിക്കട്ടെ” 
ഇപ്രകാരം അവർ ഉമ്മുസലമയുടെ അടുത്തേക്കും ആളെ അയ ച്ചുവരുത്തിയിരുന്നു.

വിയോഗം

തിരുനബി(സ)യിൽ നിന്നും നിരവധി ഹദീസുകൾ ഉമ്മുഹബീ ബ(റ) നിവേദനം ചെയ്തിട്ടുണ്ട്. സൈനബ് ബിൻത് ജഹ്ഷിൽ നിന്നും ഇവർ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഇവരിൽനിന്നും മകൾ ഹബീബയും മറ്റു പല പ്രമുഖരും ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അസാമാന്യ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഉടമയായിരുന്ന ഉമ്മുഹബീബ(റ) ഹിജ്റ നാൽപത്തിനാലിൽ തന്റെ എഴുപത്തിമൂന്നാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. അന്ന് മുആവിയ്യ(റ)യായിരുന്നു ഭരണാധികാരി ജന്നത്തുൽ ബഖീഇലാണ് ഉമ്മുഹബീബ ബീവി(റ)യുടെ ഖബറിടം.

റളിയല്ലാഹു അൻഹാ...

അല്ലാഹു ഉമ്മുഹബീബ(റ)യുടെ ബറകത്ത് കൊണ്ട് നമ്മുടെ വിശ്വാസം ദൃഢീകരിക്കട്ടെ. ആമീൻ.


Post a Comment

Previous Post Next Post

Hot Posts