റസൂലുല്ലാഹി(സ്വ) വിയോഗം

ആദരണീയരായ ഉസ്താദുമാരെ, രക്ഷിതാക്കളെ, പ്രിയപ്പെട്ട കൂട്ടുകാരെ..

ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത് ഹബീബായ റസൂലുല്ലാഹി(സ്വ) വിയോഗത്തെ സംബന്ധിച്ച് ഏതാനും വാക്കുകൾ പറയുന്നതിന് വേണ്ടിയാണ്..

 എന്റെയും നിങ്ങളുടെയും നേതാവായ ഹബീബായ റസൂലുല്ലാഹി (സ്വ) അറുപത്തി മൂന്നാമത്തെ വയസ്സിലാണ് ഈ ലോകത്തോട് യാത്ര പറയുന്നത്. ആ സംഭവ ബഹുലമായ ജീവിതത്തിന് തിരശ്ശീല വീണതോടെ പ്രവാചക പരമ്പര അവസാനിച്ചു. ഹിജ്റ 11 സഫർ മാസം അവസാനം നബി(സ്വ) രോഗബാധിതനായി. ആ രോഗം പതിമൂന്ന് ദിവസം നീണ്ടുനിന്നു. രോഗം കഠിനമായപ്പോൾ നബി(സ്വ) ആയിശാ ബീവി(റ) യുടെ വീട്ടിലാണ് താമസിച്ചത്. നബി(സ്വ)ക്ക് പള്ളിയിൽ പോയി നിസ്കാരത്തിന് നേതൃത്വം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ അബൂബക്ർ (റ)വിനെ പകരക്കാരനായി നിയമിച്ചു. നബി(സ്വ) ഇല്ലാത്ത ഒരു ജമാഅത്ത് നിസ്കാരം സ്വഹാബാക്കൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഒരു ദിവസം സ്വഹാബാക്കളുടെ സങ്കടം കണ്ടപ്പോൾ നബി(സ്വ) രണ്ടുപേരുടെ ചുമലിൽ കൈവെച്ച് പള്ളിയിലേക്ക് വന്നു. അവസാനത്തെ പ്രഭാഷണത്തിൽ നബി(സ്വ) സ്വഹാബാക്കളോട് പറഞ്ഞു: ഞാൻ ആതിഥേയനായി മുമ്പേ പോകുന്നു. നിങ്ങൾ എന്റെ പിന്നാലെ വരുന്നതാണ്. നിങ്ങളുടെ വാഗ്ദത്വ സ്ഥലം എന്റെ ഹൗളാണ്. നാളെ എന്നെ സമീപിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവന്റെ കൈയ്യും നാവും അനാവശ്യ കാര്യങ്ങളിൽ നിന്നും തടഞ്ഞുകൊള്ളട്ടെ എന്ന മുന്നറിയിപ്പ് അവിടുന്ന് നൽകി.

ഹിജ്റ പതിനൊന്നാം വർഷം റബീഉൽ അവ്വൽ 12 തിങ്കൾ നബി(സ്വ) ഈ ലോകത്തു നിന്നും യാത്രയായി. അവിടുത്തെ വഫാത്ത് സ്വഹാബികൾക്ക് വിശ്വസിക്കാനായില്ല. മദീനയാകെ ശോകമൂകമായി. അവിടുത്തെ വഫാത്ത് അറിഞ്ഞ വിശ്വാസികൾ ഏറെ ദുഃഖത്തിലായി. ഉമർ(റ)വിനു ബുദ്ധിഭ്രമം സംഭവിച്ചു. ഉസ്മാൻ (റ) നിശബ്ദനായി. അലി(റ) നിശ്ചലനായി. അബൂബക്കർ സിദ്ദീഖ്(റ) എല്ലാവരെയും ശാന്തരാക്കി. അങ്ങനെ രംഗം ശാന്ത മായി. സ്വഹാബാക്കൾ യോഗം ചേർന്നു അബൂബക്കർ സിദ്ദീഖ്(റ)വിനെ ഖലീഫ യായി തെരഞ്ഞെടുത്തു. ശേഷം നബി(സ്വ)യെ കുളിപ്പിച്ചു കഫൻ ചെയ്തു. സ്വഹാബാക്കൾ ഓരോരുത്തരായി നിസ്കരിച്ചു. ബുധനാഴ്ചയായിരുന്നു അവിടുത്തെ ഖബറടക്കം. ആയിശ ബീവിയുടെ വീട്ടിൽ നബി(സ്വ) വഫാത്തായ അതേ സ്ഥലത്തു തന്നെ നബി(സ്വ)യെ ഖബറടക്കി. ഭൂമിയിൽ ഏറ്റവും പുണ്യമാക്കപ്പെട്ട ഈ സ്ഥല ത്തിന് അൽഹുജ്റത്തു ശരീഫ എന്നു പറയുന്നു. ഹജ്ജിന് പോകുന്നവർ ഹജ്ജ് കഴിഞ്ഞ് നബി(സ്വ)യുടെ റൗള സന്ദർശിക്കാൻ കൂടി കരുതിയാണ് പോകുന്നത്. ഹബീബ്(സ്വ) പറഞ്ഞു: എന്റെ ഖബറിടം സന്ദർശിച്ചു എന്നാൽ അവനു സ്വർഗം നിർബന്ധമാണ്. ഒരാൾ ഹജ്ജ് ചെയ്തു എന്നെ സന്ദർശിച്ചില്ല എന്നാൽ അവൻ എന്നോട് പിണങ്ങിയവനാണ്.

പ്രിയ കൂട്ടുകാരേ, ഹബീബിനെ സന്ദർശിക്കാന് റബ്ബ് നമുക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ഇത്രയും പറഞ്ഞു കൊണ്ട് എന്റെ എളിയ പ്രഭാഷണം ചുരുക്കട്ടെ. അല്ലാഹു നാം ഏവരെയും വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കു മാറാകട്ടെ ആമീൻ. അസ്സലാമു അലൈക്കും.



 

 

Post a Comment

Previous Post Next Post

Hot Posts