സത്യനബി; സ്ത്രീവിമോചകൻ

അസ്സലാമു അലൈക്കും..

പ്രിയപ്പെട്ടവരെ..,

ഈ മഹനീയ മീലാദാഘോഷദിനം സത്യനബി; സ്ത്രീവിമോചകൻ എന്ന ടോപിക്കിൽ ഞാനും അൽപ്പം സംസാരിക്കാം..റബ്ബ് സ്വീകരിക്കട്ടെ..

പിറന്നയുടൻ പെണ്ണിന് മണ്ണ് വിധിച്ച,സ്ത്രീയെ ഭോഗവസ്തുവായി മാത്രം കണ്ട അധമരും അന്ധമാനസരും ജീവിച്ച അന്ധകാരയുഗത്തിലാണ് അന്ത്യപ്പ്രവാചപ്പ്രഭു ഉദയംകൊളളുന്നത്..

കുഞ്ഞ് പെണ്ണായാൽ ദേഷ്യം കൊണ്ട് അവരുടെ മുഖങ്ങൾ കറുക്കുമായിരുന്നുവെന്നാണ് ഖുർആൻ അടിവരയിട്ടത്..

അത്തരത്തിലുളള മർത്യരിലാണ് മുത്ത്നബി സത്യദീനിന്റെ പവിത്രമുത്തുകൾ വാരിവിതറി സ്ത്രീകുലത്തിന് സ്വാതന്ത്ര്യ റൂട്ട് വെട്ടിയത്.കുറഞ്ഞവർഷങ്ങൾ കൊണ്ട് തന്നെ ആയിരങ്ങൾ ഇസ്ലാമിലേക്കാകർഷിക്കാൻ അത് നിമിത്തമായി.ഇസ്ലാം പുൽകിയ ശേഷം അഞ്ച്പെൺതരികളെ ജീവനോടെ കുഴിച്ച്മൂടിയ കഥ സ്വഹാബീവര്യൻ ദിഹ് യതുൽ കൽബി തങ്ങൾ പറഞ്ഞപ്പോൾ മുത്ത്നബിയുടെ കൺതടങ്ങൾ നിറഞ്ഞിരുന്നു.

ഇസ്ലാം പെണ്ണിന് നൽകുന്ന ആദരവും സ്വാതന്ത്ര്യവും മറ്റൊരു മതവും നൽകുന്നില്ല.ഒരു സ്ത്രീ മകളാവുമ്പോഴും ഭാര്യയാവുമ്പോഴും ഉമ്മയാവുമ്പോഴും അത്യാദരവിനും ബഹുമാനത്തിനും അർഹയാണെന്നാണ് ഇസ്ലാമികാധ്യാപനം. വല്ല മാതാപിതാക്കളും രണ്ട് പെൺമക്കളെ സുരക്ഷയും, വിദ്യയും,അന്നവും,വസ്ത്രവും നൽകി പ്രായപൂർത്തിയിലെത്തിച്ചോ അവരും ഞാനും സ്വർഗ്ഗലോകത്ത്  ഇപ്രകാരമാണെന്നാണ് രണ്ട് വിരലുകളടുപ്പിച്ച് മുത്ത്നബി മൊഴിഞ്ഞത്. ജാഹിലിയ്യാ സിസ്റ്റത്തെ ഇല്ലായ്മ ചെയ്ത് പെൺകിടാങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് ഉന്നംവെച്ചാണീ ഉത്തമ പ്രസ്താവന. ഭാര്യയാവുമ്പോഴും പെണ്ണിന് പൊന്നുവിലയുണ്ട്. ഈ ലോകത്തെ ഏറ്റവും മികച്ച വിഭവം ഉത്തമഭാര്യയാണെന്ന തിരുമൊഴിമുത്ത് അതിനൊരാധാരം മാത്രം.

 ഉൽകൃഷ്ട വിശ്വാസി തന്റെ ഭാര്യയോട് നല്ലരീതിയിൽ പെരുമാറുന്നവനാണെന്ന നബിവചനം മറ്റൊരുദാഹരണം.

മാത്രമല്ല അനാവശ്യമായി അവരോട് കോപിക്കലും,അടിക്കലും പാടില്ലെന്നും അവിടുന്ന് ഉദ്ബോധിപ്പിച്ചു. കൂടാതെ വിവാഹമൂല്യം കൈപ്പറ്റാനും  ആവശ്യാനുസരണം തന്റെ ഇണയെക്കണ്ടെത്തുന്നതിനും,ഭർതൃപീഢനം അസഹ്യമാവുമ്പോൾ ഒഴിവാക്കുന്നതിനും ഇസ്ലാമല്ലാതെ മറ്റൊരു തത്വസംഹിതയും സത്രീക്ക് സ്വാതന്ത്ര്യം നൽകുന്നില്ല.

ഉമ്മയാവുമ്പോൾ പെണ്ണിന് കൂടുതൽ പവറുണ്ട്. الجنة تحت اقدام الامهات

മാതാവിന്റെ പാദത്തിനടിയിലാണ് സുരലോഗസ്വർഗ്ഗമെന്ന മൊഴിയും,ഏറ്റവും കൂടുതൽ കടമപ്പെട്ടിരിക്കുന്നതാരോടെന്ന സ്വഹാബിയുടെ ആവർത്തിച്ച ചോദ്യത്തിന് ആദ്യ മൂന്ന് തവണയും നിന്റെ ഉമ്മയോട് എന്ന പ്രവാചകപ്പരാമർശവും ഉമ്മയാവുമ്പോൾ സ്ത്രീയുടെ മഹത്വം വിളിച്ചറിയിക്കുന്നു. സ്വത്തവകാശ വ്യവസ്ഥിതിയിലും മാന്യമായ പരിഗണന ഇസ്ലാം പെണ്ണിന് നൽകുന്നുണ്ട്. ജാഹിലിയ്യാ കാലത്തും ചിലമതങ്ങളിലും ഇവ്വിഷയത്തിൽ പെണ്ണിനെ പടിയടച്ച് പിണ്ഡം വെച്ച് പാടെ അവഗണിക്കുമ്പോൾ  അവളുടെ കൈകാര്യകർത്ത മഹത്വത്തിന്റെ തോതനുസരിച്ചുളള പരിഗണന ഇസ്ലാം വകവെക്കുന്നു.

 യുദ്ധരംഗമെടുത്ത് സ്ത്രീകളെ ഒരിക്കലും അക്രമിക്കരുതെന്ന് അനുചരരെ പഠിപ്പിച്ച തിരുനബിയേക്കാൾ വലിയ സ്ത്രീവിമോചകനാരുണ്ട്..!!

എന്നാൽ അമിതസ്വാതന്ത്ര്യം സ്ത്രീക്ക് അത്യാപത്തെന്നതിനാൽ ഇസ്ലാം അനുവദിക്കുന്നില്ല. അതാണ് സ്ത്രീക്ക് സുരക്ഷയും സംരക്ഷണവും. വീടിന്റെ അകത്തളങ്ങളിലെ രാജ്ഞിയാണവൾ. അവൾക്ക് ആരാധനക്കും ഉത്തമം ഉളളറ തന്നെ.

കാരണം എണ്ണമറ്റ കാമഭ്രാന്തൻമാരാണ് തെരുവോരങ്ങളിൽ അവളെ കണ്ണുവെച്ച് നിലകൊളളുന്നത്. ഇപ്രകാരം തന്നെയാണ് സ്ത്രീവസ്ത്രവിഷയവും. പർദ്ദയും ഹിജാബും അവൾക്ക് സുരക്ഷയാണ്. അവളുടെ സൗന്ദര്യം ആസ്വദിക്കേണ്ടത് ഭർത്താവ് മാത്രമാണെന്നാണ് ഇസ്ലാമികപക്ഷം.

ഇന്നിന്റെ യുഗത്തിലെ വനിതാകമ്മീഷൻ സാരഥികളടക്കം ഇത് ശരിവെച്ചുകഴിഞ്ഞു. അഥവാ പീഢനങ്ങളുടെ മുഖ്യകാരണം സത്രീകളുടെ അഴിഞ്ഞാട്ടമാണ്. വിമർശകർ ഇസ്ലാം സ്ത്രീക്ക് നൽകിയ ഇത്തരം സ്വാതന്ത്ര്യനിധികൾ കണ്ടില്ലെന്ന് നടിക്കരുതെന്നും വിശ്വസിനികൾ ഇസ്ലാം നൽകിയ സ്വാതന്ത്ര്യ രേഖക്കപ്പുറം കടക്കരുതെന്നും ഉദ്ബോധിപ്പിച്ചു  കൊണ്ട് വാക്കുകൾക്ക് വിട.

 അസ്സലാമുഅലൈക്കും



 

Post a Comment

Previous Post Next Post

Hot Posts