ഈത്തപ്പന മട്ടലിന്റെ തേങ്ങല്‍

അംറുബിന്‍ഔഫിന്റെ കുടുംബാംഗമാണ് അബൂലുബാബ(റ). ശത്രുക്കളുമായുള്ള ചര്‍ച്ചകളില്‍ തിരുനബിയുടെ പ്രതിനിധിയായി പങ്കെടുക്കാറുണ്ടായിരുന്നത് വിശ്വസ്തനായ അബൂലുബാബയായിരുന്നു. ഒരിക്കല്‍ ജൂത ഗോത്രമായ ബനൂഖുറൈളാക്കാരുമായി ചര്‍ച്ച നടത്തുന്നതിനിടയില്‍ അതീവ രഹസ്യ സ്വഭാവമുള്ള ഒരു കാര്യം അദ്ദേഹം അവരുമായി പങ്കുവെച്ചു. ഒരിക്കലും ശത്രുക്കളോട് പറയാന്‍ പാടില്ലാത്ത രഹസ്യം പങ്കുവെച്ചതില്‍ അബൂലുബാബക്ക് പിന്നീട് ഇരിക്കപ്പൊറുതിയില്ലാതായി. ഇനി ഞാനെങ്ങനെ മുത്തുനബിയെ മുഖം കാണിക്കുമെന്നോര്‍ത്ത് അദ്ദേഹം പശ്ചാത്താപത്തിന്റെ വഴികള്‍ അന്വേഷിച്ചു. 

തന്റെ പാപം പൊറുത്തു കിട്ടി എന്നുറപ്പു ലഭിക്കുന്നത് വരെ മദീനാ പള്ളിയിലെ ഒരു തൂണില്‍ ബന്ധിതനായി കഴിയാന്‍ അദ്ദേഹം തീരുമാനിച്ചു. ഭാര്യയെ കൊണ്ട് നിര്‍ബന്ധിച്ച്  കെട്ടിയിടാന്‍ പറയും. നിസ്‌കാരത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രം കയര്‍ അഴിക്കും. 

ഒമ്പതു ദിവസം അദ്ദേഹം ഈ തൂണില്‍ കഴിഞ്ഞുകൂടി. പൊറുത്തുകിട്ടാന്‍ വേണ്ടി കരഞ്ഞുകരഞ്ഞാണ് നില്‍പ്പ്. തളര്‍ന്ന് പലപ്പോഴും ബോധക്ഷയം സംഭവിക്കുന്നുണ്ട്. അവസാനം ഖുര്‍ആന്‍ വചനം അവതരിച്ചു. സൂറതു അന്‍ഫാലിലെ സൂക്തം 27 ഇതേകുറിച്ചാണ് സൂചിപ്പിക്കുന്നത്. ഈ തൂണാണ് പിന്നീട് 'ഉസ്തുവാനതു അബീലുബാബ' എന്നറിയപ്പെട്ടത്. തൗബ സ്വീകരിക്കാന്‍ വേണ്ടിയുള്ള ബന്ധനമായത് കൊണ്ട് 'ഉസ്തുവാനതു തൗബ' എന്നും ഇതിന് പേരുണ്ട്.

സ്വഹാബികള്‍ അങ്ങനെയായിരുന്നു, പരലോകത്ത് വിജയിക്കാന്‍ ഇവിടെ എന്തു വലിയ ത്യാഗത്തിനും തയ്യാറായവരാണവര്‍. മാഇസ്(റ)വിന്റെ തുല്യതയില്ലാത്ത ത്യാഗത്തിന്റെ കഥ നിങ്ങള്‍ കേട്ടിട്ടില്ലേ? തെറ്റുകള്‍ ഏറ്റു പറഞ്ഞ് തിരുനബി നല്‍കിയ ഇളവുകള്‍ സ്വീകരിക്കാതെ കല്ലേറുവാങ്ങി മരണം പൂമാലയായി സ്വീകരിച്ചവരാണവര്‍.
ഞാന്‍ വീണ്ടും മുന്നോട്ടു നടന്നു. 'ഉസ്തുവാനതുല്‍ മഹ്രിസ്' അവിടെയുണ്ട്. പാറാവുകാര്‍ക്ക് നില്‍ക്കാനുള്ള സ്ഥലമാണത്. 

നബിയുടെ പ്രധാന അംഗരംക്ഷകന്‍ അലി(റ) വായിരുന്നല്ലൊ. മുനാഫിഖുകളും ജൂതന്മാരുമായ ശത്രുക്കളില്‍ നിന്ന് തിരുനബിയെ സംരക്ഷിക്കാന്‍ അലി(റ) കാവല്‍ നിന്നിരുന്നത് ഈ തൂണിനരികിലായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് വന്നിരുന്ന പ്രതിനിധി സംഘങ്ങളെ സ്വീകരിച്ചിരുത്തി തിരുനബി അവരോട് സംസാരിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഥലത്തെ തൂണാണ് 'ഉസ്തുവാനതുല്‍ വുഫൂദ്.' 'ഉസ്തുവാനതു തഹജ്ജുദ്': തിരുനബി തഹജ്ജുദിന് മറയായി നിന്നിരുന്ന തൂണായിരുന്നു. 'ഉസ്തുവാനതു ആയിശ' എന്ന തൂണ്‍ മിമ്പറിന്റെയും ഹുജ്റയുടെയും ഇടയിലായി കാണാം. മറ്റൊരു തൂണാണ് 'ഉസ്തുവാനതുല്‍ മുഖ്ലഖ', സുഗന്ധം പൂശപ്പെടുന്ന തൂണ്‍ എന്നര്‍ത്ഥം. മിമ്പറുണ്ടാക്കുന്നതിന് മുമ്പ് ഒരു മരത്തിലേക്കു ചാരിക്കൊണ്ടായിരുന്നല്ലൊ തിരുനബി പ്രസംഗിച്ചിരുന്നത്. ആ ഈത്തപ്പനതടി വെച്ച സ്ഥലത്തുണ്ടാക്കിയ തൂണാണിത്.
ആ ഈത്തപ്പനതടിക്ക് മുത്തുനബിയോടുണ്ടായിരുന്ന സ്നേഹം കാണുമ്പോള്‍ നമ്മുടെ ചെറുപ്പം നമുക്കു ബോധ്യപ്പെടും. ഈ ഈത്തപ്പന തടിയിലേക്ക് ചാരി നിന്നുകൊണ്ട് തിരുനബി ഖുതുബ ഓതിവരുന്നതിനിടയിലാണ് ഒരു അന്‍സാരി സ്ത്രീ മരത്തിന്റെ ഒരു മിമ്പറ പണിത് മസ്ജിദുനബവിയിലേക്ക് സമ്മാനിച്ചത്. പഴയ തടിയില്‍ നിന്ന് 5 മീറ്റര്‍ അപ്പുറത്ത് പുതിയ മിമ്പര്‍ സ്ഥാപിച്ചു. അടുത്ത വെള്ളിയാഴ്ച്ച മുതല്‍ നബിയുടെ ഖുതുബ അതിന്റെ മുകളിലായി.  പുതിയ മിമ്പറില്‍ കയറി ആദ്യമായി ഖുതുബ ആരംഭിച്ചപ്പോഴാണത് കേള്‍ക്കുന്നത്. പഴയ മരത്തടി കരയുന്നു. തിരുനബി മിമ്പറില്‍ നിന്നിറങ്ങിവന്ന് ഈത്തപ്പനതടിയെ തന്നിലേക്ക് ചേര്‍ത്തു നിര്‍ത്തി സമാധാനിപ്പിച്ചു. രണ്ട് അവസരങ്ങള്‍ തടിക്ക് നബി നല്‍കി. 'ഒന്നുകില്‍ നിന്നെ പഴയ ഈത്തപ്പനമരമാക്കി തരാം അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ എന്റെ സാമീപ്യം അനുഭവിക്കും വിധം സ്വര്‍ഗീയ മരമാക്കാം. 

എന്തുവേണം?' തടി ഒട്ടും താമസിക്കാതെ രണ്ടാമത്തെ അവസരം തെരെഞ്ഞെടുത്തു. ഇവിടെ ചിതല്‍ തിന്ന് മണ്ണായി പോയാലെന്ത്. പരലോകത്ത് അനശ്വരമായ സ്വര്‍ഗത്തില്‍ തിരുനബിയുടെ തണല്‍ മരമാകാന്‍ മഹാഭാഗ്യം ലഭിക്കുകയല്ലേ ഉമ്മയുടെ താരാട്ടുകേട്ട് ചെറിയ കുട്ടികള്‍ തേങ്ങി തേങ്ങി കരച്ചിലടക്കും പോലെ ആ മരം തേങ്ങി കരച്ചിലടക്കിയത്രേ.
ഇത് അതിശയോക്തി കലര്‍ത്തി പ്രചരിച്ച കഥയല്ല. സ്വഹീഹുല്‍ ബുഖാരി ഉദ്ധരിച്ച സംഭവമാണ്. മുസ്‌ലിം ലോകത്തിന് ഇതില്‍ രണ്ടഭിപ്രായമില്ല. ഒരിക്കല്‍ മുത്തുനബി പറഞ്ഞു. 'ഞാനെങ്ങാനും അന്ന് ഇറങ്ങി വന്ന് ആ തടിയെ ആശ്വസിപ്പിച്ചില്ലായിരുന്നുവെങ്കില്‍ അതിന്നും കരഞ്ഞുകൊണ്ടിരിക്കുമായിരുന്നു.' തിരുനബിയുടെ ചരിത്രത്തില്‍ കരയുന്ന മരം ഒരത്ഭുതമാണോ? ഒരിക്കലുമല്ല! ഇനിയുമെന്തെല്ലാം നമുക്കു വായിക്കാനുണ്ട്. ഉടമയെ കുറിച്ച് പരാതിപറഞ്ഞ ഒട്ടകം, സംസാരിച്ച ഉടുമ്പ്, ചെന്നായ, നബിയുടെ ശിഷ്യര്‍ക്കു പോലും അംഗ രക്ഷകനായ സിംഹം...ഇങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ തിരുജീവിതത്തില്‍  കഴിഞ്ഞു പോയതാണ്.
ഞാന്‍ റൂമിലേക്കെത്താനുള്ള വ്യഗ്രതയില്‍ തിരിച്ചു നടന്നു. രാവിലെ ആറരക്കു തന്നെ സിയാറത്തിനുള്ള ബസ് വരുമെന്ന് അമീര്‍ മുന്നറിയിപ്പു തന്നിരുന്നു.

Post a Comment

Previous Post Next Post

Hot Posts